'ഹൈക്കോടതിയിൽ പോയി മാപ്പ് പറയൂ'; സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ മന്ത്രി വിജയ് ഷായെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി, ഷായ്‌ക്കെതിരെ ക്രിമിനൽ നടപടികൾ തുടങ്ങാം

ഇന്ത്യൻ ആർമി ഓഫീസർ കേണൽ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ഭരണഘടനാ പദവികൾ വഹിക്കുന്ന വ്യക്തികൾ സംസാരത്തിൽ സംയമനം പാലിക്കണമെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് ബിആർ ഗവായി, മന്ത്രിയുടെ പരാമർശങ്ങൾ അംഗീകരിക്കാനാവാത്തതും വിവേകരഹിതവുമാണെന്ന് പറഞ്ഞു.

“എന്തൊരു തരത്തിലുള്ള അഭിപ്രായങ്ങളാണ് നിങ്ങൾ പറയുന്നത്? നിങ്ങൾ കുറച്ച് പക്വത കാണിക്കണം. ഹൈക്കോടതിയിൽ മാപ്പ് പറയണമെന്നും” ചീഫ് ജസ്റ്റിസ് ഗവായി ഷായോട് പറഞ്ഞു. ഷായ്‌ക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കാനുള്ള ഹൈക്കോടതി നിർദ്ദേശവും കോടതി സ്റ്റേ ചെയ്തില്ല. അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജിയും സുപ്രീംകോടതി തള്ളി.

‘നമ്മുടെ പെൺമക്കളുടെ നെറ്റിയിലെ സിന്ദൂരം തുടച്ചവരെ ഒരു പാഠം പഠിപ്പിക്കാൻ നമ്മൾ അവരുടെ സഹോദരിയേത്തന്നെ അയച്ചു’, എന്നായിരുന്നു മന്ത്രിയുടെ പരാമർശം. ഇന്ദോറിൽ നടന്ന ഒരു പരിപാടിക്കിടെയാണ് വിജയ് ഷായുടെ വാക്കുകൾ. ഓപ്പറേഷൻ സിന്ദൂറിനേക്കുറിച്ചുള്ള വാർത്താ സമ്മേളനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് കേണൽ സോഫിയ ഖുറേഷിയായിരുന്നു. വിജയ് ഷായുടെ പരാമർശത്തിനെതിരെ ഇന്ത്യൻ സേനയും പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.

വിഷയം വിവാദമായതോടെ മധ്യപ്രദേശ് ഹൈക്കോടതി, മന്ത്രിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു. അനുസരിക്കാത്തത് കോടതിയലക്ഷ്യ നടപടികൾക്ക് കാരണമാകുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. ഷായുടെ പരാമർശങ്ങൾ ഇന്ത്യൻ നിയമപ്രകാരം കുറ്റകൃത്യങ്ങളാണെന്നും സാമുദായിക ഐക്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സത്യസന്ധത, അച്ചടക്കം, ത്യാഗം, നിസ്വാർത്ഥത, സ്വഭാവം, ബഹുമാനം, അദമ്യമായ ധൈര്യം എന്നിവ പ്രതിഫലിപ്പിക്കുന്ന “ഒരുപക്ഷേ ഈ രാജ്യത്തെ അവസാനത്തെ സ്ഥാപനം” സായുധ സേനയാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.