'പ്രധാനമന്ത്രിയെ ഡ്രോണോ, ടെലിസ്‌കോപ്പിക് തോക്കോ ഉപയോഗിച്ച് കൊലപ്പെടുത്തുമായിരുന്നു' സുരക്ഷാ വീഴ്ചയില്‍ പ്രതികരിച്ച് ഗിരിരാജ് സിംഗ്

പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ ഉണ്ടായ സുരക്ഷാ വിഴ്ചയില്‍ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡ്രോണ്‍ ഉപയോഗിച്ചോ ടെലിസ്‌കോപ്പിക് തോക്ക് ഉപയോഗിച്ചോ കൊലപ്പെടുത്തുമായിരുന്നു എന്ന് ഗിരിരാജ് സിംഗ് ആരോപിച്ചു. സുരക്ഷാ വീഴ്ചയ്ക്ക് പിന്നില്‍ വലിയ ഗുഢാലോചന നടന്നിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫീസിന് മാത്രമല്ല പങ്ക്. സംഭവത്തില്‍ വിശദമായ ഉന്നതതല അന്വേഷണം നടത്തിയാല്‍ ഗൂഢാലോചന സംബന്ധിച്ച് വ്യക്തത വരുമെന്ന് അദ്ദേഹം പറഞ്ഞു.

‘പ്രധാനമന്ത്രിയെ മരണക്കയത്തില്‍ കുടുക്കിയത് യാദൃശ്ചികമല്ല, ഗൂഢാലോചനയാണ്. ശിവ ഭഗവാന്റെ അനുഗ്രഹം കൊണ്ടാണ് അദ്ദേഹം രക്ഷപ്പെട്ടത്. ഡ്രോണ്‍ ഉപയോഗിച്ചോ ടെലിസ്‌കോപ്പിക് തോക്കുപയോഗിച്ചോ കൊലപ്പെടുത്തുമായിരുന്നു’, സിങ് പറഞ്ഞു. മോദിയുടെ വാഹനവ്യൂഹം കുടുങ്ങിക്കിടക്കുന്ന ചിത്രങ്ങളും വീഡിയോയും സിങ് പങ്ക്‌വച്ചു. കൃത്യമായ അന്വേഷണം വേണമെന്നും ഗൂഢാലോചന നടത്തിയവരെ വെറുതെ വിടരുതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പഞ്ചാബ് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രിയെ പ്രതിഷേധക്കാര്‍ തടഞ്ഞത്. ബുധനാഴ്ച പഞ്ചാബില്‍ എത്തിയ പ്രധാനമന്ത്രി ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്ക് പോകുന്നതിന് ഇടയിലാണ് സുരക്ഷാ വീഴ്ചയുണ്ടായത്. സ്മാരകത്തിലേക്ക് പോകുന്നതിനിടെ പ്രതിഷേധവുമായി കര്‍ഷകര്‍ റോഡ് ഉപരോധിക്കുകയായിരുന്നു. തുടര്‍ന്ന് 20 മിനിറ്റോളം നേരം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്ളൈഓവറില്‍ കുടുങ്ങി കിടന്നു. രക്തസാക്ഷി സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെ വെച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രി പരിപാടികള്‍ റദ്ദാക്കി മടങ്ങുകയായിരുന്നു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത് എന്ന് കേന്ദ്രം ആരോപിച്ചിരുന്നു.

പഞ്ചാബിലെ ഭരണകക്ഷിയായ കോണ്‍ഗ്രസ് പ്രധാനമന്ത്രിയെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ബിജെപിയും രംഗത്തത്തിയിരുന്നു. സംഭവം വലിയ രാഷ്ട്രീയ സംഘര്‍ഷത്തിന് കാരണമായി. അതേസമയം മറ്റ് പാര്‍ട്ടികളും ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി പഞ്ചാബ് സര്‍ക്കാരിനെ കടന്നാക്രമിച്ചു. സുരക്ഷാവീഴ്ച അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ കേന്ദ്രം നിയോഗിച്ചിട്ടുണ്ട്.

സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വീഴ്ചകള്‍ അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടംഗ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും പഞ്ചാബ് ചീഫ് സെക്രട്ടറി അനിരുദ്ധ് തിവാരി കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.