"തലമുറ തലമുറയായി അഴിമതിയുടെ കുടുംബവാഴ്ച": സോണിയ ഗാന്ധിക്ക് എതിരെ നരേന്ദ്രമോദി

അഴിമതിയുടെ കുടുംബവാഴ്ച തലമുറകളിലൂടെ കൈമാറുകയും അത് രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഭാഗം തന്നെ ആയി മാറുകയും രാജ്യത്തെ പൊള്ളയാക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ ജനാധിപത്യം ഒരു വഴിത്തിരിവിലാണെന്നും “ജനാധിപത്യ വ്യവസ്ഥയുടെ തൂണുകൾ ആക്രമിക്കപ്പെടുന്നു” എന്നും കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞതിന് പിന്നാലെയാണ് പ്രതിപക്ഷ പാർട്ടിക്കെതിരെ അത്ര പരോക്ഷമല്ലാത്ത വിമർശനവുമായി മോദി രംഗത്തെത്തിയത്. വീഡിയോ കോൺഫറൻസ് വഴി വിജിലൻസ്, അഴിമതി വിരുദ്ധ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

മുന്‍കാലങ്ങളില്‍ തലമുറകളായി അഴിമതി നടത്തി വന്നവര്‍ ശിക്ഷിക്കപ്പെടാതെ പോയിരുന്നു എന്നും എന്നാൽ തന്റെ സർക്കാരിനു കീഴിൽ “സർക്കാരിൽ പൗരന്മാരുടെ വിശ്വാസം വർദ്ധിച്ചു” എന്നും മോദി പറഞ്ഞു.

“കഴിഞ്ഞ ദശകങ്ങളിൽ, ഒരു തലമുറയിലെ അഴിമതി ശിക്ഷിക്കപ്പെടാതെ വരുമ്പോൾ അടുത്ത തലമുറയിൽ ഉള്ളവർ കൂടുതൽ ശക്തിയോടെ അഴിമതി നടത്തി. ഇതുമൂലം പല സംസ്ഥാനങ്ങളിലും ഇത് രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഭാഗമായി. തലമുറ തലമുറയായി അഴിമതിയുടെ ഈ കുടുംബവാഴ്ച രാജ്യത്തെ പൊള്ളയാക്കി, ”പ്രധാനമന്ത്രി മോദി പറഞ്ഞു.

“ഇന്ന്, സർക്കാരിലുള്ള പൗരന്മാരുടെ വിശ്വാസം വർദ്ധിച്ചു. സർക്കാരിന്റെ അനാവശ്യ സമ്മർദ്ദം കുറയ്ക്കുന്നതിന് പഴയ നിയമങ്ങൾ നിർത്തലാക്കി. പൗരന്മാരുടെ ജീവിതം സുഗമമാക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നു,” മോദി കൂട്ടിച്ചേർത്തു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം ഒരു വഴിത്തിരിവിലാണെന്ന് ഹിന്ദുസ്ഥാൻ ടൈംസിൽ വെള്ളിയാഴ്ച എഴുതിയ ഒരു ലേഖനത്തിൽ സോണിയ ഗാന്ധി പറഞ്ഞിരുന്നു. സമ്പദ്‌വ്യവസ്ഥ ആഴത്തിലുള്ള പ്രതിസന്ധിയിലാണെന്ന് വ്യക്തമാണ്. അതിനിടെ ജനാധിപത്യ ഭരണ വ്യവസ്ഥയുടെ എല്ലാ തൂണുകളും ആക്രമിക്കപ്പെടുകയാണെന്നും സോണിയ ഗാന്ധി ലേഖനത്തിൽ പറഞ്ഞു.

വിയോജിപ്പുകളെ അടിച്ചമർത്തുന്നതിന് അതിനെ “ദേശവിരുദ്ധം”, “തീവ്രവാദം” എന്ന് മുദ്രകുത്തുന്നതിനും സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പോലുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുന്നതിനും നരേന്ദ്രമോദി സർക്കാരിനെതിരെ സോണിയ ഗാന്ധി വിമർശനം ഉന്നയിച്ചു.