വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച കൂടുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്

വരുന്ന സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ച 7-7.5% വരെ ഉയരുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. ഇത് വ്യക്തമാക്കുന്ന സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജി ഡി പി 6.75 ശതമാനമാണന്നും സര്‍വേയില്‍ പറയുന്നു. ഉയര്‍ന്ന ഇന്ധനവില പ്രധാന ആശങ്കയാണ്. ഇന്ത്യയെ എത്രയും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായി ഈ വളര്‍ച്ച മാറ്റുമെന്നും ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലി തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യാവസായിക വളര്‍ച്ച 4.4 ശതമാനമാകും.രണ്ടാം പാദത്തില്‍ സമ്പദ്വ്യവസ്ഥയ്ക്കു കുതിപ്പേകിയത് ജിഎസ്ടിയും ബാങ്ക് റീക്യാപ്പിറ്റലൈസേഷനും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഉദാരവല്‍ക്കരണവും ഉയര്‍ന്ന കയറ്റുമതിയുമാണെന്ന് സര്‍വേ വ്യക്തമാക്കുന്നു. ജിവിഎ (ഗ്രോസ് വാല്യു ആഡഡ്) നിരക്ക് 201718ല്‍ 6.1% ആയി വളരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 201617ല്‍ ഇത് 6.6% ആയിരുന്നു. ജിഎസ്ടി ഡേറ്റയുടെ പ്രാഥമിക വിലയിരുത്തലില്‍ നേരിട്ടല്ലാതെ നികുതിയൊടുക്കുന്നവരുടെ എണ്ണത്തില്‍ 50% വര്‍ധനവും വന്നിട്ടുണ്ട്.

വരുന്ന വര്‍ഷം ഇന്ധന വില ഉയര്‍ന്ന നിരക്കില്‍ തുടരുകയോ മറ്റോ ചെയ്യുകയാണെങ്കില്‍ “നയത്തില്‍ കടുത്ത ജാഗ്രത” പുലര്‍ത്തും. ജിഎസ്ടി നടപ്പാക്കിയതും നോട്ട് അസാധുവാക്കലും നികുതി നല്‍കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചു. തൊഴില്‍, വിദ്യാഭ്യാസം, കാര്‍ഷികം തുടങ്ങിയ മേഖലകളിലെ വളര്‍ച്ചക്കായിരിക്കും സര്‍ക്കാര്‍ ഊന്നല്‍ നല്‍കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.