തമിഴ്‌നാട്ടില്‍ താമരയുടെ ഇതളുകള്‍ കൊഴിയുന്നു; ഗായത്രി രഘുറാമിന് പിന്നാലെ നടി ഗൗതമിയും അണ്ണാ ഡിഎംകെയില്‍; ബിജെപിക്ക് തിരിച്ചടി

ബിജെപി വിട്ട നടി ഗൗതമി എഐഡിഎംകെയില്‍ ചേര്‍ന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം. ബിജെപിയുമായുള്ള 27 വര്‍ഷത്തെ ബന്ധം രണ്ടു മാസത്തിന് മുന്നേയാണ് ഗൗതമി അവസാനിപ്പിച്ചത്. ചെന്നൈ ഗ്രീന്‍വേയ്സ് റോഡിലെ വീട്ടിലായിരുന്നു പാര്‍ട്ടി പ്രവേശം. ജനസേവനത്തിന് ഏറ്റവും യോജിച്ച പാര്‍ട്ടിയാണ് അണ്ണാ ഡി.എം.കെ.യെന്ന് ഗൗതമി പറഞ്ഞു.

വ്യക്തിപരമായ പ്രതിസന്ധി നേരിട്ടപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും നേതാക്കളില്‍ നിന്നും പിന്തുണ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. എന്നാല്‍ വിശ്വാസ വഞ്ചനകാണിച്ച് തന്റെ സ്വത്തുക്കള്‍ തട്ടിയെടുത്ത വ്യക്തിയെ പാര്‍ട്ടി അംഗങ്ങള്‍ പിന്തുണച്ചുതായി ബിജെപിക്ക് നല്‍കി രാജിക്കത്തില്‍ ഗൗതമി ആരോപിച്ചിരുന്നു.

അളഗപ്പന്‍ എന്ന വ്യക്തിയുമായി ഗൗതമിക്കുണ്ടായ തര്‍ക്കങ്ങളാണ് പാര്‍ട്ടി വിടുന്നതിലേക്ക് വരെ നയിച്ചത്. ഗൗതമിയുടെ പേരിലുള്ള വസ്തുവകകള്‍ നോക്കി നടത്തുന്നതിനായി സി അളഗപ്പനേയാണ് താരം നിയോഗിച്ചത്. എന്നാല്‍ അളഗപ്പന്‍ ഗൗതമിയെ കബളിപ്പിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ പാര്‍ട്ടി പിന്തുണച്ചില്ലെന്നാരോപിച്ചാണ് താരം ബിജെപി വിട്ടത്.

തമിഴ്, തെലുഗു, ഹിന്ദി, മലയാളം ഭാഷകളില്‍ തിരക്കുള്ള നടിയായിരുന്ന ഗൗതമി 1997 മുതല്‍ ബി.ജെ.പി. പ്രവര്‍ത്തകയായിരുന്നു. ആന്ധ്രയിലും കര്‍ണാടകത്തിലും തമിഴ്നാട്ടിലും പാര്‍ട്ടിക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ട്. നേരത്തെ ബിജെപിവിട്ട നടി ഗായത്രി രഘുറാം കഴിഞ്ഞമാസം അണ്ണാ ഡിഎംകെയില്‍ ചേര്‍ന്നിരുന്നു.