പൊതുവേദികളില്‍ നിന്നും ഒളിച്ച് അദാനി; യുപി ആഗോള നിക്ഷേപക സംഗമത്തിനെത്തിയില്ല; കോടികളെറിഞ്ഞ് യൂസഫലിയും ടാറ്റയും ബിര്‍ളയും അംബാനിയും

ഓഹരി വിപണിയിലെ തിരിച്ചടിക്ക് പിന്നാലെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാതെ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി.
ഉത്തര്‍പ്രദേശിലെ ആഗോളനിക്ഷേപകസംഗമത്തില്‍ അദാനി ഇക്കുറി പങ്കെടുത്തില്ല. എല്ലാ നിക്ഷേപകസംഗമങ്ങളിലെയും പതിവുമുഖമാണ് അദാനി. ഓരോസംഗമത്തിലും സഹസ്രകോടികളുടെ വാഗ്ദാനങ്ങളുണ്ടാകുമെന്നതിനാല്‍ എല്ലാവരും അദാനിയെ തുടക്കത്തിലേ ക്ഷണിക്കും. കഴിഞ്ഞതവണ യു.പി.യിലെതന്നെ സംഗമത്തില്‍ അദാനി പ്രഖ്യാപിച്ചത് 70,000 കോടി രൂപയുടെ പദ്ധതികളാണ്.

എന്നാല്‍, ഇക്കുറി ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് വിവാദക്കുരുക്കിലായ സാഹചര്യത്തില്‍ അദ്ദേഹം സംഗമത്തിനുണ്ടാകുമോയെന്ന് എല്ലാവരും ഉറ്റുനോക്കിയിരുന്നു. എന്നാല്‍ ഉദ്ഘാടനസമ്മേളനത്തില്‍ അദാനി എത്തിയില്ല. ഉത്തര്‍പ്രദേശിലാരംഭിച്ച മൂന്നുദിവസത്തെ നിക്ഷേപകസംഗമത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി, ആദിത്യബിര്‍ളഗ്രൂപ്പിന്റെ മേധാവി കുമാരമംഗലം ബിര്‍ള തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തിരുന്നു. എന്നാല്‍, അദാനി ഗ്രൂപ്പിന്റെ പ്രമുഖരാരും ചടങ്ങിന് എത്തിയില്ല.

അടുത്ത നാലുവര്‍ഷത്തിനകം യു.പി.യില്‍ 75,000 കോടി രൂപയുടെ നിക്ഷേപമാണ് അംബാനിവാഗ്ദാനം. ബിര്‍ള 25,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. നിര്‍മാണത്തിലിരിക്കുന്ന ജേവര്‍ വിമാനത്താവളത്തില്‍ എയര്‍കാര്‍ഗോ കോംപ്‌ളക്‌സാണ് ടാറ്റാഗ്രൂപ്പിന്റെ വാഗ്ദാനം. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി 5000 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ലക്നൗവില്‍ നടക്കുന്ന യു പി ആഗോള നിക്ഷേപക ഉച്ചകോടിയിലാണ് ലുലു 5000 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചത്. ഇതിലൂടെ ഇരുപയ്യായിരത്തില്‍ അധികം പേര്‍ക്ക് പുതിയ തൊഴില്‍ അവസരം ലഭിക്കുമെന്ന് ലുലു വ്യക്തമാക്കി.

വാരാണസി, പ്രയാഗ് രാജ് എന്നിവിടങ്ങള്‍ക്ക് പുറമെ അയോദ്ധ്യ, നോയിഡ എന്നിവിടങ്ങളിലാണ് പുതിയ പദ്ധതികള്‍. നോയിഡയില്‍ ലുലു മാളും ഹോട്ടലും നിര്‍മ്മിക്കും. 6000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. 2500 കോടി രൂപയാണ് നോയിഡയില്‍ ലുലു നിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്. നോയിഡ സെക്ടര്‍ 108ല്‍ 20 ഏക്കര്‍ സ്ഥലമാണ് നോയിഡ അതോറിട്ടി ലുലു ഗ്രൂപ്പിന് കൈമാറുന്നത്. മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. 500 കോടി രൂപ നിക്ഷേപത്തിലുള്ള ഭക്ഷ്യ സംസ്‌കരണ കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്.