മടുത്തു, ഉപതിരഞ്ഞെടുപ്പില്‍ എസ്.പിയുമായി സഖ്യത്തിനില്ലെന്ന് സൂചന നല്‍കി മായാവതി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റ വന്‍തിരിച്ചടിക്ക് പിന്നാലെ എസ്. പിയുമായി നിലവിലുള്ള സഖ്യം അവസാനിപ്പിക്കുന്നതായി ബി.എസ്.പി നേതാവ് മായാവതി. യു.പിയിലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കെതിരെ മഹാസഖ്യം പ്രവര്‍ത്തിക്കില്ലെന്നും ബി.എസ്.പി ഒറ്റയ്ക്ക് മത്സരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ഉടനെ 11 സീററുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബി.എസ്.പി യോഗത്തില്‍ അവര്‍ സൂചന നല്‍കി. സഖ്യം ഗുണമില്ലാത്തതാണെന്നും യാദവന്‍ മാരുടെ വോട്ടുകള്‍ ബി.എസ്.പിയ്ക്ക് കൈമാറിയില്ലെന്നും അഖിലേഷ് യാദവിന് സ്വന്തം കുടുംബത്തില്‍ നിന്നു പോലും വോട്ടുകള്‍ ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു.

ഇക്കുറി ബിജെപിയെ തറ പറ്റിച്ച് 50-60 സീറ്റുകള്‍ സഖ്യത്തിന് നേടാമെന്നായിരുന്ന എസ് പിയുടെയും ബി എസ് പിയുടെയും കണക്കുകൂട്ടല്‍. എന്നാല്‍  15 സീറ്റില്‍ അവര്‍ക്ക് ഒതുങ്ങേണ്ടി വന്നു. എസ്പിയ്ക്ക് അഞ്ചും ബി എസ് പിയ്ക്ക് പത്തും സീറ്റുകളാണ് ലഭിച്ചത്.

ആഖിലേഷ് യാദവിന്റെ അമ്മാവനും എസ് പിയുമായി തെറ്റി നില്‍ക്കുന്ന നേതാവുമായ ശിവപാല്‍ യാദവും കോണ്‍ഗ്രസും യാദവന്‍മാരുടെ വോട്ടുകള്‍ വെട്ടിമാറ്റി എന്നാണ് മായാവതി കരുതുന്നത്. ഈ സാഹചര്യത്തിലാണ് ഉപതിരഞ്ഞടുപ്പില്‍ സഖ്യത്തിനില്ലെന്ന് മായാവതി സൂചന നല്‍കിയത്.