ഛത്തീസ്‌ഗഢിലെ പേപ്പർ മില്ലിൽ വാതക ചോർച്ച; ഏഴുപേർ ആശുപത്രിയിൽ

വിശാഖപട്ടണത്തെ വാതക ദുരന്തത്തിന് മണിക്കൂറുകൾക്ക് ശേഷം ഛത്തീസ്‌ഗഢിലെ റായ്ഗഡിലെ പേപ്പർ മില്ലിൽ വാതക ചോർച്ച. ഇതേതുടർന്ന് വിഷവാതകം ശ്വസിച്ച് ഏഴ് തൊഴിലാളികൾ രോഗബാധിതരായി എന്ന് പൊലീസ് പറഞ്ഞു. ആന്ധ്രയിലെ വിശാഖപട്ടണത്തെ ഒരു കെമിക്കൽ പ്ലാന്റിൽ വാതകം ചോർന്നതിനെ തുടർന്ന് 11 പേർ മരിച്ചിരുന്നു.

ടെറ്റ്‌ല ഗ്രാമത്തിലെ ശക്തി പേപ്പർ മില്ലിലാണ് സംഭവം. ബുധനാഴ്ച വൈകുന്നേരം തൊഴിലാളികൾ ടാങ്ക് തുറന്ന് വൃത്തിയാക്കുകയായിരുന്നുവെന്ന് റായ്ഗഡ് പൊലീസ് സൂപ്രണ്ട് സന്തോഷ് സിംഗ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. എന്നാൽ സംഭവത്തെക്കുറിച്ച് ഫാക്ടറി ഉടമ അധികൃതരെ അറിയിച്ചില്ല. ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചതിനെ തുടർന്നാണ് ഇത് പുറത്തുവന്നതെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് -19 ലോക്ക്ഡൗൺ നടപ്പിലാക്കിയതിനാൽ മിൽ അടച്ചിരുന്നു, പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നെന്ന് അധികൃതർ പറഞ്ഞു.