'അവര്‍ പിന്നിലൂടെ വന്നു കടന്നുപിടിച്ചു, പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും നോക്കി നിൽക്കെയായിരുന്നു അതിക്രമം'; ഭീകരാനുഭവം പങ്കുവെച്ച് ഗാർഗി കോളജിലെ വിദ്യാർത്ഥിനികൾ

സൗത്ത് ഡൽഹിയിലെ ഗാർഗി കോളജിൽ വിദ്യാർത്ഥിനികളെ ക്യാമ്പസിനുള്ളിൽ കയറി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും നോക്കുകുത്തികളായി നിൽക്കെയാണ് തങ്ങൾക്ക് ഈ ദുരനുഭവം ഉണ്ടായതെന്ന് ഒരു വിദ്യാർത്ഥിനി മാധ്യമങ്ങളോടു പറഞ്ഞു.

“”18–25 വയസ്സിന് ഇടയിലുള്ളവരാണ് കോളജിൽ എത്തിയത്. ഇവർ കാമ്പസിനുള്ളിൽ ലഹരി ഉപയോഗിക്കുകയും പെൺകുട്ടികളോടു അപമര്യാദയായി പെരുമാറുകയും ചെയ്തു. ഈ സമയം പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും നോക്കുകുത്തികളായി നിൽക്കുകയായിരുന്നു. ഫെബ്രുവരി നാല് മുതൽ ആറു വരെയായിരുന്നു പരിപാടി””. രണ്ടു ദിവസം സമാധാനപരമായി നടന്ന പരിപാടി മൂന്നാം ദിവസം ഭീകരാനുഭവം ആവുകയായിരുന്നെന്ന് വിദ്യാർത്ഥിനി മാധ്യമങ്ങളോടു പറഞ്ഞു.

സംഭവത്തിന്റെ നടുക്കത്തിൽ നിന്ന് പല വിദ്യാർത്ഥിനികളും ഇതുവരെ തിരിച്ചെത്തിയിട്ടില്ല. കാമ്പസിൽ അന്ന് നടന്ന കാര്യങ്ങൾ പറയുമ്പോൾ ഇപ്പോഴും ഭയമാണ് അവരുടെ കണ്ണുകളിൽ. വിദ്യാർത്ഥിനികളെ അപമാനിക്കുകയും കാമ്പസിനുള്ളിൽ പിന്തുടർന്ന് ഉപദ്രവിക്കുകയും ചെയ്തതായി ഒരു വിദ്യാർത്ഥിനി പറഞ്ഞു. ‘വലിയൊരു ആൾക്കൂട്ടം പോലെയാണ് അവർ വളഞ്ഞത്. എന്നെ മൂന്നുതവണ പിടികൂടി, 40 മിനിറ്റോളം അവർ എന്നെ തടഞ്ഞുവെച്ചു. അവരിൽ നിന്ന് രക്ഷപ്പെട്ട് പുറത്തു കടന്നപ്പോൾ ഒരാൾ എന്റെ മുമ്പില്‍ സ്വയംഭോഗം ചെയ്യാൻ തുടങ്ങി. അവിടെ നിന്ന് രക്ഷപ്പെട്ട് എത്തിയപ്പോൾ ഒരു ഒന്നാം വർഷ വിദ്യാർത്ഥിനി പറഞ്ഞത് അവളെയും അഞ്ച്–ആറു പേർ ചേർന്ന് വളഞ്ഞിരിക്കുകയായിരുന്നെന്ന്’–നടുക്കം വിട്ടുമാറാതെ വിദ്യാർത്ഥിനി പറഞ്ഞു.

‘ഞാൻ 4.15 നാണ് കോളജിൽ എത്തിയത്. ഗേറ്റിനു മുകളിലായി ആൺകുട്ടികൾ ഇരിക്കുന്നത് കണ്ടു. സെക്യൂരിറ്റിയോട് പറഞ്ഞതാണ്. എന്നാൽ അതിൽ പ്രശ്നമില്ലെന്നു പറഞ്ഞ് അവർ ഒഴിഞ്ഞു. അകത്തേക്കു കടന്നപ്പോൾ ഒരു പെൺകുട്ടി ബോധം കെട്ട് കിടക്കുന്നതാണ് കണ്ടത്. അവളെ എഴുന്നേൽപ്പിച്ച് കാര്യം അന്വേഷിച്ചപ്പോൾ പറഞ്ഞത് ഒരാൾ അവൾക്കു നേരെ ലൈംഗികപ്രദര്‍ശനം നടത്തിയതു കണ്ട് അസ്വസ്ഥത അനുഭവപ്പെട്ട് വീണതാണെന്നാണ്. ഇതുപോലെ ആറോ ഏഴോ മെഡിക്കൽ എമർജൻസികൾ ഞാൻ കണ്ടു. 4.30നാണ് ഗേറ്റുകൾ പുറത്തു നിന്ന് വരുന്നവർക്കായി അടയ്ക്കുന്നത്. എന്നാൽ ആറു മണിക്ക് ശേഷവും കടലുപോലെ ആളുകൾ അതിക്രമിച്ചു കയറുകയായിരുന്നു. യാതൊരു സുരക്ഷാ ക്രമീകരണങ്ങളും അവരെ തടയാനുണ്ടായില്ല– ഒരു വിദ്യാർത്ഥിനി പറഞ്ഞു.

‘ചിലർ എന്നെ പിന്നിലൂടെ വന്നു പിടിച്ചു. ഒരാൾ അയാളുടെ ലൈംഗികാവയവം കൊണ്ട് എന്റെ ശരീരത്തിൽ ഉരസി. എന്റെ സുഹൃത്തിന്റെ വസ്ത്രത്തിനുള്ളിൽ കൈകടത്തി. ആദ്യമായാണ് ഇത്തരത്തിലുള്ള ക്രൂരമായ അനുഭവങ്ങൾ. പെൺകുട്ടികൾ മാത്രമുള്ള ഒരു കോളജിലാണ് ഇങ്ങനെയെല്ലാം സംഭവിച്ചതെന്നോർക്കണം. സുരക്ഷിതരാണെന്നു കരുതിയ ഇടത്താണ് ഇത്തരത്തിൽ ഭയാനകമായ അനുഭവം. ഭയവും ഞെട്ടലുമാണിപ്പോൾ അനുഭവിക്കുന്നത്’– ഒരു പെണ്‍കുട്ടി സമൂഹ മാധ്യമത്തിൽ കുറിച്ചു.

സംഭവത്തിൽ പ്രതികരണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്തുവന്നു. ഞങ്ങളുടെ പെൺമക്കളോട് അപമര്യാദയായി പെരുമാറിയവരോട് ക്ഷമിക്കില്ലെന്ന് കെജ്‍രിവാൾ പറഞ്ഞു. പ്രതികൾക്ക് കടുത്ത ശിക്ഷ തന്നെ നൽകുമെന്നും അദ്ദേഹം പ്രതികരിച്ചു.

മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാത്ത കോളജ് അധികൃതരാണ് സംഭവത്തിന്റെ പ്രധാന ഉത്തരവാദികൾ എന്നാണ് വിദ്യാർത്ഥിനികൾ ആരോപിക്കുന്നത്. ഇതാദ്യമായല്ല ഇങ്ങനൊരു സംഭവം ഇവിടെ അരങ്ങേറുന്നത്. 2019-ലും വാർഷികാഘോഷ പരിപാടിക്കിടെ യുവാക്കൾ ഇരച്ചു കയറി അതിക്രമിക്കുകയുണ്ടായി. മുൻ അനുഭവം ഉണ്ടായിട്ടും പുറത്തു നിന്നെത്തിയ പുരുഷന്മാരെ ഡല്‍ഹി സര്‍വകലാശാലയുടെ ഐഡി കാര്‍ഡ് പോലും ചോദിക്കാതെ ആദ്യം സുരക്ഷാ ഉദ്യോഗസ്ഥർ കടത്തി വിട്ടു. പിന്നീട് മറ്റുള്ളവർ കൂട്ടത്തോടെ ഗേറ്റ് തള്ളിത്തുറന്നും മതിൽ ചാടിയും കോളജിൽ പ്രവേശിക്കുകയായിരുന്നെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങളും ഇവർ പങ്കുവെച്ചിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് പത്തു പേരെ പൊലീസ് അറസ്റ്റു ചെയ്തു. എന്നാൽ ഫെബ്രുവരി ആറിനു നടന്ന സംഭവത്തിൽ  പൊലീസ് പ്രതികളെ അറസ്റ്റു ചെയ്തത് ഇന്നലെയാണ്.  ഡൽഹിയുടെ വിവിധ ഭാഗങ്ങളിലായി സംഘമായി തിരിഞ്ഞ് അന്വേഷണം നടത്തി. നിരവധി പേരെ ചോദ്യം ചെയ്തതിലൂടെയാണ് പ്രതികളെ തിരിച്ചറിയാനായതെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഗാർഗി കോളജ് അധികൃതരേയും ചോദ്യം ചെയ്തിരുന്നു.