തമിഴ്നാട്ടിൽ മരണാനന്തരം അവയവദാനം നടത്തുന്നവരുടെ സംസ്കാരം ഇനി ഔദ്യോഗിക ബഹുമതികളോടെ, പ്രഖ്യാപനവുമായി എംകെ സ്റ്റാലിൻ

തമിഴ്നാട്ടിൽ മരണത്തിന് മുമ്പ് അവയവദാനം നടത്തുന്നവരുടെ സംസ്കാരം ഇനി മുതൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. അവയവ ദാനത്തിലൂടെ നൂറുകണക്കിന് രോഗികൾക്ക് പുതുജീവൻ നൽകുന്നതിൽ ഇന്ത്യയിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ് തമിഴ്നാടെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

‘ദുഃഖപൂർണമായ സമയത്തും തങ്ങളുടെ പ്രിയപ്പെട്ടവരുടെ അവയവങ്ങൾ ദാനം ചെയ്യാൻ മുന്നിട്ടിറങ്ങുന്ന കുടുംബങ്ങളുടെ നിസ്വാർത്ഥമായ ത്യാഗമാണ് ഈ നേട്ടം സാധ്യമാക്കിയത്. നിരവധി ജീവൻ രക്ഷിച്ചവരുടെ ത്യാഗത്തെ മാനിക്കുന്നതിനായി, മരണത്തിന് മുമ്പ് അവയവദാനം നടത്തുന്നവരുടെ സംസ്കാര ചടങ്ങുകൾ സംസ്ഥാന ബഹുമതികളോടെ നടത്തും’- മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

അവയവദാനത്തിൽ രാജ്യത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവയ്ക്കുന്ന സംസ്ഥാനമായി കഴിഞ്ഞമാസം തമിഴ്നാട് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞമാസം ഇത് സംബന്ധിച്ച പുരസ്‌കാരം കേന്ദ്ര ആരോഗ്യമന്ത്രിയിൽ നിന്ന് തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ ഏറ്റുവാങ്ങുകയും ചെയ്തു. അവയവദാനത്തെക്കുറിച്ചുള്ള ഉയർന്ന അവബോധമാണ് വിജയത്തിന് പിന്നിലെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി അന്ന് പറഞ്ഞിരുന്നു.