പതിനാല് വര്‍ഷത്തിന് ശേഷം തീപ്പെട്ടിക്ക് വിലകൂടുന്നു; കൂട്ടാതെ വഴിയില്ലെന്ന് കമ്പനികള്‍

നിത്യജീവിതത്തില്‍ തീയുടെ ഉപയോഗം അനിവാര്യമാണ്. കാലങ്ങളായി മനുഷ്യന്റെ ജീവിതത്തില്‍ വലിയ സ്ഥാനമാണ് തീപ്പെട്ടിക്കുള്ളത്. പണ്ടുകാലത്ത് കല്ലുകള്‍ കൂട്ടിയുരസി തീയുണ്ടായെന്ന് പഠിച്ച നമ്മള്‍ പിന്നീട് ഗ്യാസ് ലൈറ്ററുകളിലേക്ക് മാറിയെങ്കിലും ഇന്നും തീപ്പെട്ടി വിപണി സജീവമാണ്. അമ്പതു പൈസയായിരുന്ന ഒരു കൂട് തീപ്പെട്ടിക്ക് 2007ലാണ് അവസാനമായി വിലകൂടിയത്. അമ്പതു പൈസയില്‍ നിന്നും ഒരു രൂപയിലേക്കായിരുന്നു ആ മാറ്റം.

നീണ്ട പതിനാല് വര്‍ഷത്തിന് ശേഷം വീണ്ടും തീപ്പെട്ടി വില കൂടുകയാണ്. ഒരു രൂപയില്‍ നിന്ന് രണ്ടു രൂപയാക്കാനാണ് തീരുമാനം. അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ദ്ധനവ് തന്നെയാണ് ഈ തീരുമാനത്തിലേക്ക് കമ്പനികളെ എത്തിച്ചത്. ശിവകാശിയില്‍ ചേര്‍ന്ന തീപ്പെട്ടി കമ്പനികളുടെ യോഗത്തിലാണ് വില വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനമുണ്ടായത്.

തീപ്പെട്ടി നിര്‍മ്മിക്കാനാവശ്യമായ പതിനാലിനം അസംസ്‌കൃത വസ്തുക്കളുടെയും വില വര്‍ദ്ധിച്ചു. 2007ല്‍ റെഡ് ഫോസ്ഫറസിന് 425 രൂപയായിരുന്നു, ഇന്നത് 810 ലെത്തി. തീപ്പെട്ടിയിലുപയോഗിക്കുന്ന വാക്‌സ് 58 രൂപയില്‍ നിന്ന് 80 രൂപയായും വര്‍ദ്ധിച്ചു. ഇതിന് പുറമേ തീപ്പെട്ടി കൂടുണ്ടാക്കുന്ന ബോക്‌സ് കാര്‍ഡ്, പേപ്പര്‍, സ്പ്ലിന്റ്, പൊട്ടാസ്യം ക്ലോറേറ്റ്, സള്‍ഫര്‍ എന്നിവയ്ക്കും വില വര്‍ദ്ധിച്ചിട്ടുണ്ട്.

ഇന്ധന വില വര്‍ദ്ധനവും, ചരക്കു നീക്കത്തിന്റെ നികുതിയുമടക്കം ആയപ്പോള്‍ വില വര്‍ദ്ധിപ്പിക്കാതെ തീപ്പെട്ടി വ്യവസായത്തെ മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്ന നിലപാടാണ് കമ്പനികള്‍ക്ക്. പ്രധാനമായും തമിഴ്‌നാട്ടിലെ ശിവകാശി മേഖലയാണ് തീപ്പെട്ടി വ്യവസായത്തിന്റെ മുഖ്യകേന്ദ്രം. ഏതാണ്ട് നാല് ലക്ഷത്തിലധികം പേരാണ് ഇവിടങ്ങളില്‍ ജോലി ചെയ്യുന്നത്.

നിലവില്‍ 600 തീപ്പെട്ടികള്‍ അടങ്ങിയ ബണ്ടിലിന് 270 മുതല്‍ 300 രൂപ വരെയാണ് തീപ്പെട്ടി കമ്പനികള്‍ ഈടാക്കുന്നത്. എന്നാല്‍ നിലവിലെ ഉല്‍പ്പാദന ചിലവാകട്ടെ ഓരോ ബണ്ടിലിനും 430 മുതല്‍ 480 വരെയെത്തുന്നുണ്ടെന്ന് കമ്പനികള്‍ പറയുന്നു.