മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ നാല് വയസുകാരന് ദാരുണാന്ത്യം

മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ നാല് വയസ്സുകാരന്‍ മരിച്ചു. മധ്യപ്രദേശിലെ ഉമരിയിലാണ് 200 അടിയിലധികം താഴ്ചയുള്ള കുഴല്‍ക്കിണറില്‍ കുട്ടി വീണത്. 16 മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവില്‍ കുട്ടിയെ പുറത്തെടുത്തിരുന്നു. കുട്ടിയെ ഉടനെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ബദര്‍ചാദ് ഗ്രാമത്തിലെ ഗൗരവ് ദുബെ എന്ന് കുട്ടിയാണ് മരിച്ചത്.

ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കാല്‍ വഴുതി കുട്ടി കുഴല്‍ക്കിണരിലേക്ക് വീഴുകയായിരുന്നു. രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് അപകട വിവരം അറിഞ്ഞത്. ഇതിന് പിന്നാലെ പ്രാദേശിക ഭരണകൂടത്തെയും, പൊലീസിനെയും വിവരം അറിയിച്ചു. ജില്ലാ കളക്ടര്‍ സഞ്ജീവ് ശ്രീവാസ്തവ ഉള്‍പ്പടെ സ്ഥലത്തെത്തിയിരുന്നു.

സംഭവത്തിന് പിന്നാലെ വാരണാസിയില്‍ നിന്നുള്ള ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. കുട്ടിയെ ശ്വസിക്കാന്‍ സഹായിക്കുന്നതിനായി കുഴല്‍ക്കിണറിലേക്ക് ഓക്സിജന്‍ പമ്പ് ചെയ്യുന്നുണ്ടായിരുന്നു. മെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയിരുന്നു. ജബല്‍പൂരില്‍ നിന്നുള്ള സംസ്ഥാന ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിനെത്തി.

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് കുട്ടിയെ കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുത്തത്. എന്നാല്‍ ഡോക്ടര്‍മാര്‍ കുട്ടി മരണപ്പെട്ടതായി സ്ഥിരീകരിച്ചു. പുറത്തെടുക്കുന്നതിനും എട്ട് മണിക്കൂര്‍ മുമ്പേ മരണം സംഭവിച്ചിരുന്നു. മുങ്ങിമരണമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തതായി ഉമരിയ കളക്ടര്‍ അറിയിച്ചു. ജില്ലാ ഭരണകൂടവും രക്ഷാപ്രവര്‍ത്തരും കുട്ടിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.