അഗ്നിപഥുമായി മുന്നോട്ട്; ശമ്പളം, പ്രായപരിധി, യോഗ്യത എന്നിങ്ങനെ റിക്രൂട്ട്‌മെന്റ് വിശദാംശങ്ങള്‍ പുറത്തുവിട്ട് വ്യോമസേന

സൈനിക റിക്രൂട്ടമെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുമ്പോഴും പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച് കേന്ദ്രം. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട വിശദാശങ്ങള്‍ വ്യോമസേന പുറത്തുവിട്ടു. വെള്ളിയാഴ്ച ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കും. ശമ്പളം, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവയടക്കമുള്ള വിവരങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്.

17.5 വയസിനും 21 വയസിനും ഇടയില്‍ പ്രായമുള്ളവരെയാണ് പദ്ധതിയിലേക്ക് പരിഗണിക്കുക. മെഡിക്കല്‍ യോഗ്യതാ വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. 18 വയസില്‍ താഴെ പ്രായമുള്ളവര്‍ രക്ഷിതാക്കള്‍ ഒപ്പിട്ട അനുമതി പത്രം നല്‍കണം. നാലുവര്‍ഷത്തേയ്ക്കാണ് നിയമനം. വ്യോമസേന നിര്‍ദേശിക്കുന്ന ഏത് ജോലിയും നിര്‍വഹിക്കാന്‍ പദ്ധതിയില്‍ അഗംമാകുന്നവര്‍ തയ്യാറാകണം.

കാലാവധി കഴിഞ്ഞാല്‍ വ്യോമസേനയില്‍ സ്ഥിരം നിയമനത്തിന് അപേക്ഷിക്കുന്നതിന് മുന്‍ഗണന ലഭിക്കും. 25 ശതമാനം സീറ്റ് അഗ്‌നിവീരന്മാര്‍ക്ക് നീക്കിവെയ്ക്കുമെന്നും മാര്‍ഗരേഖയില്‍ പറഞ്ഞിട്ടുണ്ട്. എയര്‍മാന്‍ തസ്തികയിലാണ് സ്ഥിരം നിയമനം ലഭിക്കുക. ആദ്യ വര്‍ഷം 30,000 രൂപയും രണ്ടാമത്തെ വര്‍ഷം 33,000 രൂപയും മൂന്നാമത്തെ വര്‍ഷം 36,500 രൂപയും നാലാമത്തെ വര്‍ഷം 40,000 രൂപയുമാണ് ശമ്പളം.

പ്രതിവര്‍ഷം 30 ദിവസത്തെ വാര്‍ഷിക അവധി ലഭിക്കും. അസാധാരണമായ സാഹചര്യത്തിലൊഴികെ, റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് സ്വന്തം നിലയില്‍ സേവനം മതിയാക്കി തിരിച്ചുപോകാന്‍ കഴിയില്ല. 13 ലക്ഷത്തോളം വരുന്ന സായുധ സേനയെ കാര്യക്ഷമമാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം. അതേസമയം നാലു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവര്‍ക്ക് പെന്‍ഷന്‍ ലഭിക്കില്ലെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പദ്ധതിക്ക് എതിരെ വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്. അഗ്‌നിപഥിന് എതിരെയുള്ള പ്രതിഷേധങ്ങള്‍ സമാധാനപരമായി നടത്തണമെന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അറിയിച്ചിരുന്നു. പാര്‍ട്ടി പ്രതിഷേധക്കാര്‍ക്ക് ഒപ്പമാണ്. സത്യത്തിന്റേയും അഹിംസയുടേയും പാത പിന്തുടരണം. ന്യായമായ ആവശ്യങ്ങള്‍ക്കായി സമാധാനപരമായും അക്രമരഹിതമായും പ്രക്ഷോഭം നടത്തണമെന്നുമാണ് സോണിയ ഗാന്ധി പറഞ്ഞത്. കാര്‍ഷിക നിയമങ്ങളെ പോലെ ഇതും സര്‍ക്കാരിന് പിന്‍വലിക്കേണ്ടിവരുമെന്നാണ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടത്.