മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സംസ്കാരം ഇന്ന് ഡൽഹിയിൽ ; രാജ്യത്ത് ഒരാഴ്ച ദുഃഖാചരണം

അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സംസ്കാരം ഇന്ന് ഡൽഹിയിൽ. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ലോധി റോഡ് ശ്മശാനത്തിലാണ് ചടങ്ങുകൾ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും സംസ്കാര ചടങ്ങുകൾ. പ്രണബ് മുഖർജിയുടെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിലെ ആർമി റിസർച്ച് ആന്റ് റെഫറൽ ആശുപത്രിയിൽ ഇന്നലെ വൈകീട്ടായിരുന്നു അദ്ദേഹത്തിന്റെ മരണം. മകൻ അഭിജിത് മുഖർജിയാണ് ട്വിറ്ററിലൂടെ വിവരം പുറത്തറിയിച്ചത്.

കോവിഡ് ബാധിച്ചതിനു പിന്നാലെ നടത്തിയ പരിശോധനയിൽ തലച്ചോറിൽ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു.  അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ശേഷം വെന്റിലേറ്ററിലായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറച്ചുദിവസമായി ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തിന്‍റെ മരണം ഇന്ന് സ്ഥിരീകരിക്കുകയായിരുന്നു.

രാഷ്ട്രപതി രാംനാഥ് കോവിന്ദും, പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും അടക്കമുള്ളവർ പ്രണബ് മുഖർജിക്ക് ആദരമർപ്പിച്ചു. പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ അനുശോചിച്ച് കേന്ദ്ര സർക്കാർ ഒരാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു.

പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ആദരസൂചകമായി രാജ്യത്ത് ദുഖാചരണം പ്രഖ്യാപിച്ചതിന്‍റെ ഭാഗമായി സംസ്ഥാനത്തും സെപ്റ്റംബർ ആറു വരെ ദു:ഖം ആചരിക്കും. സെപ്റ്റംബർ ആറുവരെ ദേശീയ പതാക പകുതി താഴ്ത്തി കെട്ടും. ഔദ്യോഗികമായ ആഘോഷ പരിപാടികളും ഈ ദിനങ്ങളിൽ ഉണ്ടായിരിക്കില്ല. സ്ഥിരമായി ദേശീയപതാക ഉയർത്തിയിരിക്കുന്ന സ്ഥാപനങ്ങളിൽ പതാക പകുതി താഴ്ത്തിക്കെട്ടാൻ നടപടി സ്വീകരിക്കാൻ സർക്കാർ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.

സുരി വിദ്യാസാഗര്‍ കോളജില്‍ നിന്ന് ചരിത്രത്തിലും രാഷ്ട്രമീമാംസയിലും എം.എ. ബിരുദം നേടിയ പ്രണബ് കല്‍ക്കത്ത സര്‍വകലാശാലയില്‍നിന്ന്എല്‍.എല്‍.ബി.യും കരസ്ഥമാക്കി. കൊല്‍ക്കത്തയിലെ ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ (പോസ്റ്റ് ആന്‍ഡ് ടെലിഗ്രാം) ക്ലര്‍ക്കായിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. ബംഗാളി പ്രസിദ്ധീകരണമായ “ദേശേര്‍ ഡാക്” ല്‍ പത്രപ്രവര്‍ത്തകനായും പിന്നീട് അഭിഭാഷകനായും തൊഴില്‍ ചെയ്ത ശേഷമാണ് രാഷ്ട്രീയത്തിലെത്തുന്നത്.