ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ അന്തരിച്ചു

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കേശുഭായ് പട്ടേല്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. അഹമ്മദാബാദിലാണ് അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പട്ടേല്‍ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. സെപ്റ്റംബറില്‍ പട്ടേലിന് കോവിഡ‍് ബാധിച്ചിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ രോഗലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല.

1995- ലും 1998-2001 കാലഘട്ടത്തിലുമാണ് പട്ടേല്‍ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചത്. 2001-ല്‍ പാര്‍ട്ടിയിലെ അധികാര മത്സരത്തില്‍ കേശുഭായ് പട്ടേലിനെ വീഴ്ത്തിയാണ് നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായത്. ഇടക്കാലത്ത് ബിജെപി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്ന കേശുഭായ് പട്ടേല്‍ പിന്നീട് ബിജെപിയില്‍ തിരിച്ചെത്തിയിരുന്നു.

മോദിയുമായുള്ള അഭിപ്രായഭിന്നത മൂലം 2012-ൽ ബിജെപി വിട്ട് ഗുജറാത്ത് പരിവർത്തൻ പാർട്ടി രൂപീകരിച്ചു. 2012-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വിശാവദർ മണ്ഡലത്തിൽ നിന്ന് ജയിച്ചെങ്കിലും അനാരോഗ്യത്തെ തുടർന്ന് 2014-ൽ രാജി വെച്ചു. 1977 മുതൽ 1980 വരെ ലോക് സഭാംഗമായിരുന്നു. 1928-ൽ ജുനഗഡിലെ വിശാവദറിൽ ജനിച്ച കേശുഭായ് പട്ടേൽ 1945-ലാണ് ആർഎസ്എസ്സിൽ ചേർന്നത്.