വിദേശ വിനിമയ ചട്ടം ലംഘിച്ചു; ഫ്ളിപ്‌കാർട്ടിന് ആയിരം കോടി രൂപ പിഴയിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

വിദേശ വിനിമയ ചട്ടം ലംഘിച്ചതിന് ഇ കോമേഴ്സ് ഭീമൻമാരായ ഫ്ലിപ്കാർട്ടിന്  150 കോടി അമേരിക്കൻ ഡോള‌ർ പിഴയിടാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇത് ഏകദേശം ആയിരം കോടി ഇന്ത്യൻ രൂപക്കു മുകളിൽ വരും. ഇത് സംബന്ധിച്ച് എൻഫാഴ്സ്മെൻറ് ഡയറക്ടറേറ്റ് ഫ്ലിപ്കാർട്ടിന് നോട്ടീസ് അയച്ചു. 10,600കോടി രൂപയുടെ കാരണം കാണിക്കൽ നോട്ടീസാണ് അയച്ചത്.

ഓൺലൈൻ വാണിജ്യരംഗത്തെ ഭീമന്മാരായ ഫ്ലിപ്‌കാ‌ർട്ടും ആമസോണും വർഷങ്ങളായി വിദേശനിക്ഷേപങ്ങൾ സംബന്ധിച്ച ഇന്ത്യൻ നിയമങ്ങൾ മറികടക്കുന്നതിന് നിയമവിരുദ്ധമായ പല കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് ഇ ഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർ‌ന്ന് കുറെക്കാലമായി ഇ.ഡി അന്വേഷണത്തിലായിരുന്നു.

2009 മുതൽ 2015 വരെ വിദേശ നിക്ഷേപം ആകർഷിക്കുന്നതിനായി ഫെമ നിയമങ്ങൾ ലംഘിച്ചുവെന്നാണ് ഫ്ലിപ്കാർട്ടിനെതിരായ ആരോപണം.

മറ്റൊരു വിദേശ വെബ്സൈറ്റായ ഡബ്ളിയു എസ് റീട്ടെയിലുമായി ചേർ‌ന്ന് തങ്ങളുടെ സാധനങ്ങൾ അവരുടെ സൈറ്റ് വഴി വിറ്റുവെന്ന വിവരം ലഭിച്ചതിനെ തുട‌ർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫ്ലിപ്കാർട്ട് തിരിമറി കണ്ടെത്തുന്നതെന്ന് ഇ ഡിയിലെ ഒരു ഉദ്യോഗസ്ഥൻ മാദ്ധ്യമപ്രവർ‌ത്തകരോട് പറഞ്ഞു. എന്നാൽ ഇതിനെ സംബന്ധിച്ച് ഔദ്യോഗികമായ ഒരു അറിയിപ്പും ഇ ഡി അധികൃതർ പുറത്തു വിട്ടിട്ടില്ല.

 കഴിഞ്ഞ മാസം തുടക്കത്തിൽ തന്നെ എൻഫോഴ്സ്മെന്റ് ഡയറക്ടർ ഉദ്യോഗസ്ഥർ ഫ്ളിപ്‌കാർട്ടിന് ഷോകോസ് നോട്ടീസ് അയച്ചിരുന്നു.