തമിഴ്‌നാട്ടില്‍ അതിശക്തമായ മഴ; ചെന്നൈ അടക്കമുള്ള നഗരങ്ങള്‍ വെള്ളത്തില്‍ മുങ്ങി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; ഡാമുകള്‍ തുറന്നു

നത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. കഴിഞ്ഞ ദിവസം രാത്രി തുടങ്ങിയ മഴ ശക്തി പ്രാപിച്ചതോടെയാണ് ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ വെള്ളം കയറിയത്. ചെന്നൈ, ചെംഗല്‍പേട്ട്, മയിലാടു തുറൈ, കോയമ്പത്തൂര്‍, തിരുവാലൂര്‍ തുടങ്ങിയ ജില്ലകളിലാണ് മഴക്കെടുതി രൂക്ഷമായിട്ടുള്ളത്.

വരുന്ന ദിവസങ്ങളിലും ശക്തമായ തുടരുമൊണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് തമിഴ്‌നാട്ടിലെ അതിശക്തമായ മഴയ്ക്ക് കാരണമായതെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.

തമിഴ്‌നാട്ടിലെ പല അണക്കെട്ടുകളും തടാകങ്ങളും നിറഞ്ഞു കവിഞ്ഞു. വെള്ളപ്പൊക്കം രൂക്ഷമായതോടെ ചില ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മുതല്‍ തുടര്‍ച്ചയായ 12 മണിക്കൂര്‍ മഴ പെയ്തതോടെ ചെന്നൈയിലെ ഹൈവേകളിലും വെള്ളക്കെട്ടു രൂക്ഷമായതോടെ ഗതാഗതം സ്തംഭിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ തേനി, ദിണ്ടിഗല്‍, മധുരൈ, ശിവഗംഗ, രാമനാഥപുരം ജില്ലകളില്‍ പ്രളയമുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് വൈഗ അണക്കെട്ടില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്.