ജമ്മു കശ്മീരിലെ ഏറ്റുമുട്ടല്‍; മലയാളി ജവാന്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മലയാളി ജവാനുള്‍പ്പെടെ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. കൊല്ലം കൊട്ടാരക്കര ഓടനാവട്ടം സ്വദേശി വൈശാഖ് ആണ് കൊല്ലപ്പെട്ടത്. പൂഞ്ച് ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജൂനിയര്‍ കമ്മീഷന്‍ ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. കൊല്ലം കുടവട്ടൂര്‍ ശില്‍പാലയത്തില്‍ ഹരികുമാറിന്റെയും ബീനാകുമാരിയുടേയും മകന്‍ എച്ച്. വൈശാഖ് (24) ആണ് വീരമൃത്യു വരിച്ചത്. മൃതദേഹം നാളെ വൈകിട്ടോടെ നാട്ടിലെത്തുമെന്നാണു വിവരം.

അതിര്‍ത്തിയില്‍ ഭീകരവാദികള്‍ നുഴഞ്ഞു കയറിയിട്ടുണ്ട് എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെയാണ് സുരക്ഷാസേന പൂഞ്ച് ജില്ലയില്‍ തിരച്ചില്‍ ആരംഭിച്ചത്. എന്നാല്‍ തിരച്ചിലിനിടെ സൈനികര്‍ക്ക് നേരെ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ പരിക്കേറ്റ വൈശാഖ് അടക്കമുള്ള അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

നാല് തീവ്രവാദികളാണ് പ്രദേശത്ത് ഉണ്ടായിരുന്നതെന്നും രണ്ട് തീവ്രവാദികളെ ഏറ്റുമുട്ടലില്‍ വധിച്ചതായുമാണ് വിവരം. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഭീകരര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ആഴ്ച ശ്രീനഗറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ രണ്ട് അധ്യാപകരെ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സതീന്ദര്‍ കൗര്‍, അധ്യാപകനായ ദീപക് ചാന്ദ് എന്നിവരെയാണ് കൊലപ്പെടുത്തിയത്. സഫ മേഖലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ആക്രമണമുണ്ടായത്. സ്‌കൂളിനുള്ളിലേക്ക് പ്രവേശിച്ച ഭീകരര്‍ അധ്യാപകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൂഞ്ച് ജില്ലയിലെ സുരങ്കോട്ട് മേഖലയിലെ കൃഷ്ണ ഘാട്ടി സെക്ടറിന് സമീപമുള്ള ഗ്രാമങ്ങളില്‍ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. തിങ്കളാഴ്ച രാവിലെ, ബന്ദിപ്പോറയില്‍ ഒരു ലഷ്‌കറെ തയിബ ഭീകരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിച്ചിരുന്നു.