മത്സ്യത്തൊഴിലാളിയെ പാക് സേന വെടിവെച്ചു കൊന്ന സംഭവം; അപലപിച്ച് ഇന്ത്യ

പാകിസ്ഥാൻ നാവിക സുരക്ഷാ ഏജൻസി (പിഎംഎസ്എ) പ്രകോപനമില്ലാതെ ഒരു ഇന്ത്യൻ മത്സ്യത്തൊഴിലാളിയെ വെടിവെച്ച് കൊലപ്പെടുത്തിയതിനെ ഇന്ത്യ ശക്തമായി അപലപിച്ചു.

ശനിയാഴ്ചയാണ് ഇന്ത്യൻ മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്നയാളെ പാകിസ്ഥാൻ സൈന്യം വെടിവെച്ച് കൊന്നത്. സംഭവം ഗൗരവമായി എടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും വിഷയം പാകിസ്ഥാനുമായി നയതന്ത്രപരമായി സംസാരിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

പാകിസ്ഥാൻ സേനയുടെ വെടിയേറ്റ് രണ്ടാമതൊരു മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റിരുന്നു. ഇദ്ദേഹം ഗുജറാത്തിലെ ഓഖയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

ശനിയാഴ്ച വൈകുന്നേരം പി‌എം‌എസ്‌എ ‘ജൽപരി’ എന്ന മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന തൊഴിലാളികൾക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ് മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു എന്ന് പൊലീസ് അറിയിച്ചു.

ബോട്ടിൽ ഏഴുപേരാണ് ഉണ്ടായിരുന്നത്. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളിയായ ശ്രീധർ രമേഷ് ചാംരെ (32) യുടെ മൃതദേഹം ഞായറാഴ്ച ഓഖ തുറമുഖത്ത് കൊണ്ടുവന്ന് നവി ബന്ദർ പൊലീസിൽ എഫ്‌ഐആർ ഫയൽ ചെയ്തു.

വെടിവയ്പുണ്ടായപ്പോൾ ബോട്ടിന്റെ ക്യാബിനിലായിരുന്നു ശ്രീധർ രമേഷ് ചാംരെ എന്ന് മത്സ്യബന്ധന ബോട്ടിന്റെ ഉടമ ജയന്തിഭായ് റാത്തോഡ് പറഞ്ഞു. “മൂന്ന് വെടിയുണ്ടകൾ അദ്ദേഹത്തിന്റെ നെഞ്ചിൽ പതിക്കുകയും തുടർന്ന് അദ്ദേഹം മരിക്കുകയും ചെയ്തു. പാകിസ്ഥാൻ ഉദ്യോഗസ്ഥരുടെ വിവേചനരഹിതമായ വെടിവയ്പ്പിൽ ബോട്ടിന്റെ ക്യാപ്റ്റനും പരിക്കേറ്റു,” ജയന്തിഭായ് റാത്തോഡ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കാലങ്ങളായി, ഇന്ത്യൻ മത്സ്യബന്ധന ബോട്ടുകൾക്ക് നേരെ പാകിസ്ഥാൻ വെടിയുതിർക്കുകയും ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ തടവിലിടുകയും ചെയ്യുന്ന സംഭവങ്ങൾ ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഈ വർഷം ഫെബ്രുവരിയിൽ, ഇന്ത്യക്കാരോ ഇന്ത്യക്കാരെന്ന് വിശ്വസിക്കപ്പെടുന്നവരോ ആയ 270 മത്സ്യത്തൊഴിലാളികളും 49 സിവിലിയൻ തടവുകാരും തങ്ങളുടെ ജയിലുകളിൽ ഉണ്ടെന്ന് പാകിസ്ഥാൻ സമ്മതിച്ചു. ഇതേ കാലയളവിൽ 77 പാകിസ്ഥാൻ മത്സ്യത്തൊഴിലാളികളും 263 പാകിസ്ഥാൻ സിവിലിയൻ തടവുകാരും ഇന്ത്യയുടെ കസ്റ്റഡിയിലുണ്ടെന്ന് സർക്കാർ രാജ്യസഭയിൽ പറഞ്ഞിരുന്നു.

2012 ഫെബ്രുവരിയിൽ കേരള തീരത്ത് ഇറ്റാലിയൻ എണ്ണക്കപ്പലിലെ രണ്ട് ഇറ്റാലിയൻ നാവികർ, ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിൽ (ഇഇസെഡ്) മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന മലയാളികളായ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്നിരുന്നു.