ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും അതിർത്തി മേഖലകൾ ശാന്തമായിരുന്നു. എവിടെയും ഡ്രോൺ സാന്നിധ്യം കണ്ടതായോ സൈന്യം തിരിച്ചടിച്ചതായോ റിപ്പോർട്ടില്ല. ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന ശേഷമുള്ള ആദ്യ കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് നടക്കും. അതിർത്തിയിലെ സാഹചര്യം എന്തെന്ന് ഇന്നത്തെ മന്ത്രിസഭായോഗം വിലയിരുത്തും. സുരക്ഷാകാര്യങ്ങൾ പരിഗണിക്കുന്ന ക്യാബിനറ്റ് സമിതിയും ഇന്ന് യോഗം ചേരും.
ഇന്ത്യ – പാക് ഡിജിഎംഒ തല ചർച്ച 48 മണിക്കൂറിനകം വീണ്ടും നടത്താനാണ് ധാരണ. അതിൽ സ്വീകരിക്കേണ്ട നിലപാടുകളും യോഗത്തിൽ ചർച്ചയാകും. പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ടിആർഎഫിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തെളിവുകൾ സഹിതം അടുത്തയാഴ്ച യുഎൻ സുരക്ഷാ സമിതിയെ സമീപിക്കാനിരിക്കുകയാണ് ഇന്ത്യ. ഇതിനെക്കുറിച്ചും ഇന്നത്തെ കേന്ദ്രമന്ത്രിസഭാ യോഗത്തിൽ ചർച്ചയുണ്ടാകും.
അതേസമയം പഞ്ചാബിലെ അഞ്ച് അതിർത്തി ജില്ലകളിലെ സ്കൂളുകൾ ഇന്ന് തുറക്കും. രാവിലെ മുതൽ ഉച്ച വരെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാനാണ് തീരുമാനം. അമൃത്സർ, തൻ തരൺ, ഫാസിൽക, ഫിറോസ്പൂർ, പഠാൻകോട്ട് എന്നിവിടങ്ങളിലെ സ്കൂളുകളാണ് തുറക്കുന്നത്. എന്നാൽ, ജമ്മുവിൽ സ്കൂളുകൾ തുറക്കാൻ വൈകും. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടാനാണ് ജമ്മുവിലെ സ്കൂളുകൾക്ക് നൽകിയിരിക്കുന്ന നിർദേശം. രാജ്യത്തെ അടച്ചിട്ട എല്ലാ വ്യോമപാതകളിലും വിമാനത്താവളങ്ങളിലും നാളെയോടെ സർവീസുകൾ സാധാരണ നിലയിലാകും എന്നാണ് വ്യോമയാനമന്ത്രാലയത്തിൻറെ വിലയിരുത്തൽ.
Read more
പടിഞ്ഞാറൻ അതിർത്തിയിലെ ജില്ലകളിൽ ജനങ്ങളോട് സ്വമേധാ ബ്ലാക്ക് ഔട്ട് പിന്തുടരാനാണ് ജില്ലാ ഭരണകൂടങ്ങൾ നിർദേശിച്ചിരിക്കുന്നത്. സ്ട്രീറ്റ് ലൈറ്റുകൾ അടക്കം 8 മണിയോടെ ഓഫാക്കും. പുറത്തുള്ള ലൈറ്റുകൾ സ്വമേധയാ അണച്ച് അകത്ത് അത്യാവശ്യത്തിനുള്ള വിളക്കുകൾ മാത്രം ഇട്ട് സഹകരിക്കണം എന്നാണ് ജനങ്ങളോട് ജില്ലാ ഭരണകൂടം നിർദേശിക്കുന്നത്. റെഡ് അലർട്ട് പ്രഖ്യാപിച്ചാൽ ജില്ലാ ഭരണകൂടത്തിൻറെ നിർദേശങ്ങൾ കർശനമായി പിന്തുടരണം എന്നും നിർദേശമുണ്ട്.