അസം- മിസോറാം അതിർത്തിയിൽ അക്രമവും വെടിവെയ്പ്പും; പരസ്പരം ആരോപണം ഉന്നയിച്ച് സംസ്ഥാന മുഖ്യമന്ത്രിമാർ

അസം-മിസോറം അതിർത്തിയിൽ അക്രമവും വെടിവയ്പ്പും റിപ്പോർട്ട് ചെയ്യപ്പെട്ടു. വടക്കുകിഴക്കൻ മേഖലയിലെ എല്ലാ മുഖ്യമന്ത്രിമാരെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഷില്ലോങിൽ സന്ദർശിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഈ അക്രമ സംഭവങ്ങൾ ഉണ്ടായത്.

അക്രമത്തിന്റെ ഒരു വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് മിസോറാം മുഖ്യമന്ത്രി സോറാംതംഗ സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇടപെടൽ തേടി, അക്രമം ഉടൻ തന്നെ അവസാനിപ്പിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

“നിരപരാധികളായ ദമ്പതികൾ കാച്ചാർ വഴി മിസോറാമിലേക്ക് മടങ്ങുമ്പോൾ മോഷ്ടാക്കളും ഗുണ്ടകളും ഇവരെ കൊള്ളയടിച്ചു. ഈ അക്രമപ്രവർത്തനങ്ങളെ നിങ്ങൾ എങ്ങനെ ന്യായീകരിക്കും?” മറ്റൊരു ട്വീറ്റിൽ സോറാംതംഗ പറഞ്ഞു.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തു: “ബഹുമാനപ്പെട്ട സോറാംതംഗ, കോലാസിബ് (മിസോറം) എസ്.പി ഞങ്ങളുടെ പൊലീസിനോട് പിന്മാറണമെന്നാണ് ആവശ്യപ്പെടുന്നത്, അതുവരെ ജനങ്ങൾ അധികാരികളെ കേൾക്കുകയോ അക്രമം നിർത്തുകയോ ചെയ്യില്ല എന്നാണ് പറയുന്നത്. ഇത്തരം സാഹചര്യങ്ങളിൽ നമുക്ക് എങ്ങനെ ഭരണം നടത്താനാകും? അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇക്കാര്യത്തിൽ എത്രയും വേഗം ഇടപെടണം,” അദ്ദേഹം പറഞ്ഞു.

ഇതിന് മറുപടിയായി സോറാംതംഗ ട്വീറ്റ് ചെയ്തു: “ബഹുമാനപ്പെട്ട ഹിമന്ത ബിശ്വ ശർമ്മ, മുഖ്യമന്ത്രിമാരുമായുള്ള അമിത് ഷായുടെ സൗഹാർദ്ദ യോഗത്തിന് ശേഷം, അസം പൊലീസിന്റെ 2 കമ്പനികൾ മിസോറാമിലെ വൈറംഗെ ഓട്ടോ റിക്ഷ സ്റ്റാൻഡിലെ സാധാരണക്കാക്ക് നേരെ ലാത്തിചാർജ് നടത്തുകയും കണ്ണുനീർവാതകം പ്രയോഗിക്കുകയും ചെയ്തു. അവർ സിആർ‌പി‌എഫ് ഉദ്യോഗസ്ഥരെ / മിസോറം പൊലീസിനെ പോലും കീഴടക്കി,” അദ്ദേഹം പറഞ്ഞു.