ആകാശം തൊട്ട് തീഗോളം, യുപിയില്‍ 13 പേരുടെ മരണത്തിനിടയാക്കിയ മാരകസ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

യു.പിയില്‍ ഹാപ്പൂരില്‍ പടക്കനിര്‍മ്മാണ ഫാക്ടറിയിലുണ്ടായ ഉഗ്രസ്ഫോടനത്തില്‍ 13 പേര്‍ മരിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അതിശക്തമായ സ്ഫോടനത്തില്‍ ഫാക്ടറിയുടെ സമീപമുളള മറ്റ് ഫാക്ടറികള്‍ വരെ തകരുന്ന സാഹചര്യമാണ് ഉണ്ടായത്.


തൊട്ടടുത്തുളള ഫാക്ടറികളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നുവീണു. സ്ഫോടനശബ്ദം കേട്ട് ജനങ്ങള്‍ ഇറങ്ങിയോടുന്നതും ദൃശ്യങ്ങളില്‍ കാണാം. ധോലാനയില്‍ യുപിഎസ്‌ഐഡിസി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് 13 പേര്‍ മരിക്കുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവമുണ്ടായത്.

മൂന്ന് മണിക്കൂറോളം സമയമെടുത്താണ് അഗ്നിശമന സേന തീ അണച്ചത് മാനംമുട്ടെ തീനാളവും പുകയും ഉയരുന്ന വീഡിയോകളും സ്ഫോടനത്തിന്റെ ഭീകരത വ്യക്തമാക്കുന്നതാണ്. ഈ ഫാക്ടറി ഇലക്ട്രിക്കല്‍ സാധന നിര്‍മ്മാണത്തിന് ലൈസന്‍സുളളതാണ്. എന്നാല്‍ പടക്കനിര്‍മ്മാണമാണ് നടന്നിരുന്നത്. ഫാക്ടറി ഉടമയുടെ പേരില്‍ പൊലീസ് കേസെടുത്തു. ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ സംഭവത്തില്‍ അനുശോചിച്ചു. വിദഗ്ദ്ധരെ ഉപയോഗിച്ച് സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.