വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ വഴി സാമ്പത്തിക തട്ടിപ്പ് വ്യാപകമാകുന്നു

സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് പണം തട്ടുന്നത് വ്യാപകമാകുന്നു. സ്വകാര്യ വ്യക്തികളുടെ പേരും യഥാര്‍ത്ഥ ചിത്രവും ഉപയോഗിച്ച് ഫെയ്‌സ്ബുക്കില്‍ അക്കൗണ്ട് സൃഷ്ടിക്കുന്നു. പിന്നീട് സുഹൃത്തുക്കളില്‍ നിന്ന് സാമ്പത്തിക സഹായം ആവശ്യപ്പെടുന്നതാണ് തട്ടിപ്പ് സംഘത്തിന്റെ രീതി.

കഴിഞ്ഞ ദിവസം മരട് നഗരസഭ ചെയര്‍മാന്‍ ആന്റണി ആശാന്‍ പറമ്പിലിന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച് അദ്ദേഹത്തിന്റെ സുഹൃത്തുക്കളോട് പണം ആവശ്യപ്പെട്ടു. പണത്തിന് അത്യാവശ്യമുണ്ടെന്നുള്ള രീതിയിലാണ് സംഭാഷണം തുടങ്ങിയത്.

സംഭവത്തില്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കി. ഹൈക്കോടതി അഭിഭാഷകനും യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റുമായ അഡ്വ.സജലിന്റെ പേരിലും ഇത്തരത്തില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി സുഹൃത്തിനോട് 20,000 രൂപ ആവശ്യപ്പെട്ട് മെസേജ് അയച്ചു.

സുഹൃത്ത് പണം അയക്കാമെന്ന് സമ്മതിച്ചതോടെ നമ്പര്‍ അയച്ചുകൊടുത്തു. നമ്പര്‍ മറ്റൊരാളുടേതാണെന്ന സംശയം തോന്നിയതോടെ സജിലുമായി സുഹൃത്ത് ബന്ധപ്പെട്ടു. ഇതിലൂടെയാണ് തട്ടിപ്പ് പുറത്ത് വന്നത്. വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ ഭൂരിഭാഗവും ലോക്ക് ചെയ്ത രീതിയിലാണ്.