പുതിയ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

മന്ദഗതിയിലായ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടു പോകുന്നതിനുള്ള നടപടികൾ പ്രഖ്യാപിച്ച് ഒരാഴ്ച കഴിയുമ്പോൾ പുതിയ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർമ്മല സീതാരാമൻ മാധ്യമങ്ങളെ ഇന്ന് അഭിസംബോധന ചെയ്തു.

ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സും യുണൈറ്റഡ് ബാങ്കും പഞ്ചാബ് നാഷണൽ ബാങ്കുമായി ലയിച്ചതായി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. ലയിപ്പിച്ച സ്ഥാപനം 17.95 ലക്ഷം കോടി ബിസിനസ് ഉള്ള ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബാങ്കായിരിക്കും. “പഞ്ചാബ് നാഷണൽ ബാങ്കിന്റെ 1.5 ഇരട്ടി വലുപ്പം”. പുതിയ സ്ഥാപനത്തിന് 11,437 ശാഖകളുണ്ടാകും.

ധനമന്ത്രി മറ്റ് മൂന്ന് പൊതുമേഖലാ ബാങ്ക് സംയോജന പദ്ധതികളും പ്രഖ്യാപിച്ചു: കാനറ ബാങ്കും സിൻഡിക്കേറ്റ് ബാങ്കും ലയിച്ചു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്ര ബാങ്ക്, കോർപ്പറേഷൻ ബാങ്ക് എന്നിവ ലയിപ്പിക്കും. ഇന്ത്യൻ ബാങ്കിനെ അലഹബാദ് ബാങ്കുമായി ലയിപ്പിക്കും. ബാങ്ക് ഓഫ് ഇന്ത്യയും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയും പഴയപോലെ തന്നെ തുടരും.

ഭീമമായ പൊതുമേഖലാ ബാങ്ക് ഏകീകരണ പ്രവർത്തനത്തിന് ശേഷം 12 പൊതുമേഖലാ ബാങ്കുകൾ ഈ സംവിധാനത്തിൽ ഉണ്ടാകും, 2017- ൽ ഇത് 27 ആയിരുന്നു.

പൊതുമേഖലാ ബാങ്കുകളെ ശാക്തീകരിക്കുന്നതിനുള്ള നിരവധി നടപടികൾ പ്രഖ്യാപിച്ച ധനമന്ത്രി, ദേശസാത്കൃത ബാങ്കുകളുടെ ബോർഡ് കമ്മിറ്റി, ജനറൽ മാനേജർമാരുടെയും ഉയർന്ന പദവികളിലുള്ള ഉദ്യോഗസ്ഥരുടെയും പ്രകടനം വിലയിരുത്തുമെന്ന് പറഞ്ഞു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പതിനാല് പൊതുമേഖലാ ബാങ്കുകൾ ഈ വർഷം ലാഭം നേടിയതായി ധനമന്ത്രി പറഞ്ഞു.

ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേനാ ബാങ്ക് എന്നിവയുടെ സമീപകാല ലയനം 2019 ഏപ്രിൽ 1 മുതലായിരുന്നു നിലവിൽ വന്നത്. 2017-ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ അടക്കം അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും ലയിപ്പിച്ചിരുന്നു.

ഈ സാമ്പത്തിക വർഷം വായ്പ വീണ്ടെടുക്കൽ റെക്കോഡ് നിലയിലെത്തി, 1.21 ലക്ഷം കോടി രൂപക്ക് മേലെ ആണിത് മന്ത്രി പറഞ്ഞു.

മൊത്ത നിഷ്‌ക്രിയ ആസ്തികൾ (എൻ‌.പി‌.എ) അല്ലെങ്കിൽ മോശം വായ്പകൾ – 8.65 ലക്ഷം കോടി രൂപയിൽ നിന്ന് കുറഞ്ഞ് 7.90 ലക്ഷം കോടി രൂപയായി.

ഇന്ത്യയെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കാൻ ശക്തമായ സാമ്പത്തിക വ്യവസ്ഥയാണ് അവശ്യമെന്ന് ധനമന്ത്രി പറഞ്ഞു.

നിക്ഷേപം വർധിപ്പിക്കുന്നതിനും വളർച്ച പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നാല് മേഖലകളിലെ നേരിട്ടുള്ള വിദേശ നിക്ഷേപ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയിരുന്നു, നേരത്തെ ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ വിദേശ നിക്ഷേപത്തിന് ഉയർന്ന നികുതി എന്നതിന് വിരുദ്ധമായിട്ടുള്ളതാണ് പുതിയ നടപടി.

ബാങ്കിംഗ് മേഖലയിലെ തട്ടിപ്പുകൾ 74 ശതമാനം ഉയർന്ന് 2018-19 സാമ്പത്തിക വർഷത്തിൽ 71,543 കോടി രൂപ ആയതായി റിസർവ് ബാങ്ക് വാർഷിക റിപ്പോർട്ടിൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു ഇതിന് തൊട്ടു പിന്നാലെയാണ് ബാങ്ക് ഏകീകരണത്തെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ വരുന്നത്.

ബാങ്ക് വായ്പ നൽകുന്നതിൽ ഏറ്റവും വലിയ വിപണി വിഹിതമുള്ള സർക്കാർ ബാങ്കുകളിൽ നിന്നാണ് 2018-19 ൽ റിപ്പോർട്ട് ചെയ്യപ്പെട്ട വഞ്ചനകളുടെ ഭൂരിഭാഗവും. സ്വകാര്യമേഖല ബാങ്കുകളും വിദേശ ബാങ്കുകളും അതിന് തൊട്ട് പിറകിലാണ്, ”റിസർവ് ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു.