ഒടുവില്‍ കസേര വിട്ടു 'കുര്‍സി കുമാര്‍'; ബിഹാറില്‍ 'നിതീഷ് ബാബു' യുഗത്തിന് അവസാനം; മഗധ ബിജെപിയ്ക്ക് താലത്തില്‍ വെച്ചുനല്‍കി പടിയിറക്കം

ബിഹാറില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയെന്ന പേരോടുകൂടി നിതീഷ് കുമാര്‍ യുഗം അവസാനിക്കുന്നു. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് ഭരണഘടനാപരമായ നിബന്ധനകള്‍ പാലിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിഹാര്‍ ലജിസ്ലേറ്റീവ് കൗണ്‍സിലില്‍ (എംഎല്‍സി) നിന്ന് രാജിവച്ചു. മാര്‍ച്ച് 16നാണ് നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പത്താംതവണ മുഖ്യമന്ത്രി കസേരയിലെത്തി നാലു മാസത്തിനു ശേഷമാണ് നിതീഷ് കുമാറിന്റെ രാജി.

ഏത് മുന്നണിയ്‌ക്കൊപ്പം നിന്നാലും മുഖ്യമന്ത്രികസേരയ്ക്കായി എങ്ങോട്ട് ചാടാനും മടിക്കാത്ത രാഷ്ട്രീയ വ്യക്തിത്വത്തിന് ഉടമയായ നിതീഷ് കുമാറിനെ ‘കുര്‍സി കുമാര്‍’ അഥവ കസേര കുമാര്‍ എന്ന വിളിച്ചിരുന്നു ഇന്ത്യന്‍ രാഷ്ട്രീയത്തില്‍. ബിഹാറില്‍ കഴിഞ്ഞ നിതീഷ് കുമാര്‍ ഭരണകാലത്തും ഈ ചാട്ടങ്ങളെല്ലാം തെളിഞ്ഞു നിന്നു. ഒടുവില്‍ ബിജെപിയുമായുള്ള ബാന്ധവത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് വിജയത്തില്‍ വീണ്ടും മുഖ്യമന്ത്രി. ജെഡിയുവിന് ഒപ്പത്തിനൊപ്പം പിടിച്ച ബിജെപി പക്ഷേ ബിഹാറില്‍ കരുത്തരായി. മാസം ആറ് തികയും മുമ്പേ ജെഡിയുവിന് പഴയ മഗധയുടെ മുഖ്യമന്ത്രി കസേര നഷ്ടമാവുകയാണ്. ചരിത്രത്തിലാദ്യമായി ബിജെപി ബിഹാറിലെ മുഖ്യമന്ത്രി കസേരയിലേക്കെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി.

മാര്‍ച്ച് 16ന് പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നിതീഷ് കുമാര്‍, ഭരണഘടനയനുസരിച്ച് 14 ദിവസത്തിനുള്ളില്‍ സംസ്ഥാന നിയമസഭയിലെ അംഗത്വം ഉപേക്ഷിക്കേണ്ടതുണ്ട്. ഇതിനുള്ള അവസാന തീയതി മാര്‍ച്ച് 30 ആയിരുന്നു. ഒരാള്‍ക്ക് ഒരേസമയം പാര്‍ലമെന്റിലും സംസ്ഥാന നിയമസഭയിലും അംഗമായി തുടരാനാവില്ല. നിശ്ചിത സമയപരിധിക്കുള്ളില്‍ ഏതെങ്കിലും ഒരു സീറ്റില്‍ നിന്ന് രാജിവയ്ക്കണമെന്നാണ് നിയമം. ഇതോടെയാണ് അവസാന ദിവസമായ ഇന്ന് നിതീഷ് കുമാര്‍ മുഖ്യമന്ത്രി കസേരയോട് വിട പറയാനായി ലജിസ്ലേറ്റീവ് കൗണ്‍സിലില്‍ നിന്ന് രാജിവെച്ചത്.

ബിഹാറില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് നിതീഷ് കുമാര്‍. 2005ലാണ് അദേഹം ആദ്യമായി മുഖ്യമന്ത്രിയായത്. നിതീഷ് കുമാറിന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹമില്ല എന്നും സഖ്യകക്ഷിയായ ബിജെപിയുടെ നിര്‍ബന്ധപ്രകാരമാണ് രാജ്യസഭയിലേക്ക് പോകുന്നതെന്നുമാണ് ആര്‍ജെഡി വര്‍ക്കിങ് പ്രസിഡന്റ് തേജസ്വി യാദവ് ആരോപിച്ചത്. ജെഡിയുവിനെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമമെന്നും പ്രതിപക്ഷത്തുള്ള തേജസ്വി പറഞ്ഞിരുന്നു. ഒന്നിച്ച് ജെഡിയുവും ആര്‍ജെഡിയും ഭരിച്ചപ്പോള്‍ നിതീഷ് കുമാറിന്റെ ഉപമുഖ്യമന്ത്രിയായിരുന്നു തേജസ്വി.

ബിഹാറിന്റെ പുതിയ മുഖ്യമന്ത്രിയായി ബിജെപിയില്‍ നിന്ന് ഒരാള്‍ എത്തുമെന്ന കാര്യം സുനിശ്ചിതമാണ്. ബിജെപിയുടെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയ്ക്കാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാധ്യത കൂടുതല്‍. ബിഹാറിന്റെ ചരിത്രത്തില്‍ ആദ്യമായൊരു ബിജെപി മുഖ്യമന്ത്രി എത്തും.