വാർഷികപരീക്ഷ നടത്താതെ വിദ്യാർത്ഥികളെ ജയിപ്പിക്കാനാവില്ല; നീട്ടിവെയ്ക്കാന്‍ സംസ്ഥാനങ്ങൾക്ക് യു.ജി.സിയെ സമീപിക്കാമെന്ന് സുപ്രീംകോടതി

വാർഷികപരീക്ഷ നടത്താതെ വിദ്യാർത്ഥികളെ ജയിപ്പിക്കാനാവില്ലെന്ന് സുപ്രീംകോടതി. സെപ്റ്റംബർ 30-നകം പരീക്ഷകൾ നടത്തണമെന്നും കോടതി ഉത്തരവിട്ടു. പരീക്ഷ മാറ്റിവെയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്കു യുജിസിയെ സമീപിക്കാമെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചു. പരീക്ഷ നടത്താനുള്ള യുജിസി മാര്‍ഗനിര്‍ദേശങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കി കൊണ്ടാണ് കോടതി ഉത്തരവ്.

യുജിസി മാര്‍ഗനിര്‍ദേശങ്ങള്‍ റദ്ദാക്കണമെന്നുള്ള ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ പരീക്ഷ നടത്തുന്നതിന് എതിരായ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനത്തിന് യുജിസി മാര്‍ഗനിര്‍ദേശങ്ങള്‍ക്കു മേല്‍ മേല്‍ക്കൈയുണ്ട്. അതേസമയം മുന്‍ പരീക്ഷകളിലെ പ്രകടനം വിലയിരുത്തി വിദ്യാര്‍ത്ഥികളെ ജയിപ്പിക്കണമെന്നു നിര്‍ദേശിക്കാന്‍, ദുരന്ത നിവാരണ നിയമപ്രകാരം സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

യുജിസി നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായി അവസാന വര്‍ഷ വിദ്യാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല. പരീക്ഷ മാറ്റിവെയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് യുജിസിയെ സമീപിക്കാവുന്നതാണെന്ന് കോടതി നിര്‍ദേശിച്ചു. വിദ്യാർത്ഥികളുടെ അക്കാദമിക ഭാവി സംരക്ഷിക്കുന്നതിനാണ് പരീക്ഷകൾ നടത്തുന്നത്. ഇത് ഒഴിവാക്കി മുന്നോട്ട് പോകാനാവില്ലെന്നായിരുന്നു യു.ജി.സിയുടെ വാദം. ഇത് അംഗീകരിച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്.