കുനോ ദേശീയോദ്യാനത്തിലെ ഒരു ചീറ്റ കൂടി ചത്തു; പ്രൊജക്ട് ചീറ്റ പദ്ധതി പരാജയപ്പെട്ടു

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് എത്തിച്ച ഒരു ചീറ്റകൂടി ചത്തു. ധാത്രി എന്ന പെണ്‍ചീറ്റയാണ് ഇന്നു രാവിലെ ചത്തത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് 70 വര്‍ഷം മുമ്പ് വംശനാശം സംഭവിച്ച ചീറ്റകളെ വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള ഇന്ത്യയുടെ അഭിമാന പദ്ധതിയായിരുന്നു പ്രൊജക്ട് ചീറ്റ. കഴിഞ്ഞ അഞ്ചു മാസത്തിനുള്ളില്‍ കുനോയില്‍ ചത്ത ചീറ്റകള്‍ ഒമ്പതെണ്ണമായി

തുടര്‍ച്ചയായി ചീറ്റകള്‍ ചാവുന്നത് അഭിമാന പദ്ധതിയായ പ്രൊജക്ട് ചീറ്റയുടെ പരാജയമാണെന്ന് സുപ്രീം കോടതിയും നിരീക്ഷിച്ചിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 40 ശതമാനം ചീറ്റകളും ചത്തത് ഗുരുതര വീഴ്ചയാണെന്നും ചീറ്റകളുടെ സംരക്ഷണത്തിനായി എത്രയും പെട്ടെന്ന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഒരു ചീറ്റ കൂടി ചത്തത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 20 ചീറ്റകളേയാണ് ദക്ഷിണാഫ്രിക്കയിലെ നമീബിയയില്‍ നിന്ന് മധ്യപ്രദേശിലെത്തിച്ചത്. ഇതില്‍ മൂന്നു കുഞ്ഞുങ്ങളുള്‍പ്പടെ ഒമ്പതെണ്ണം ചത്തു.