എ.ടി.എമ്മിൽ പണം ഇല്ലെങ്കിൽ ബാങ്കുകൾക്ക് പിഴ ചുമത്തും; ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും

എ.ടി.എമ്മില്‍ പണമില്ലെങ്കില്‍ ബാങ്കുകള്‍ക്ക് പിഴ ചുമത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.  ഒക്ടോബർ ഒന്ന് മുതൽ പുതിയ  നിർദേശം നടപ്പാക്കി തുടങ്ങുമെന്ന് ആർ.ബി.ഐ അറിയിച്ചു. എ.ടി.എമ്മുകളില്‍ പണം ലഭ്യമല്ലാത്തതുമൂലം പൊതുജനത്തിനുണ്ടാകുന്ന അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം.

പൊതുജനത്തിന് ആവശ്യത്തിന് പണം എടിഎമ്മുകളിലൂടെ ലഭ്യമാകുന്നത് ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് പിഴ ഈടാക്കാനുളള തീരുമാനമെടുത്തതെന്ന് ആര്‍.ബി.ഐ. പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട ക്രമീകരണം ഒരുക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ബാങ്കുകൾക്കും വൈറ്റ് ലേബൽ എ.ടി.എം നെറ്റ്വർക്കുകൾക്കും പുതിയ ഉത്തരവ് ബാധകമാവും.

യഥാസമയം പണം നിറയ്ക്കാത്തതിനെ തുടര്‍ന്ന് പ്രവര്‍ത്തനരഹിതമായി കിടക്കുന്ന എടിഎമ്മുകളെ കുറിച്ച് അവലോകനം നടത്തിയെന്നും ഇത് പൊതുജനങ്ങള്‍ക്ക് അസൗകര്യം ഉണ്ടാക്കുന്നുണ്ടെന്നുമുളള വിലയിരുത്തലിലാണ് നടപടി. അതിനാല്‍ ബാങ്കുകള്‍, എടിഎം ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ എടിഎമ്മുകളില്‍ പണത്തിന്റെ ലഭ്യത നിരീക്ഷിക്കുകയും പണലഭ്യത ഉറപ്പു വരുത്തുകയും ചെയ്യുന്നതിനായി തങ്ങളുടെ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ആര്‍.ബി.ഐ പറയുന്നു. ഇതുമായി ബന്ധപ്പെട്ട ലംഘനങ്ങളെ ഗൗരവത്തോടെ സമീപിക്കുമെന്നും പിഴ ഈടാക്കുമെന്നും ആര്‍.ബി.ഐ. വ്യക്തമാക്കുന്നുണ്ട്.

എ.ടി.എമ്മുകളിൽ 10 മണിക്കൂറിലധികം സമയം പണമില്ലാതിരുന്നാലാണ് പിഴ ചുമത്തുക. ഇത്തരത്തിൽ 10,000 രൂപയാണ് പിഴയായി ഈടാക്കുക. ഇതുമായി ബന്ധപ്പെട്ട് ആർ.ബി.ഐ ബാങ്കുകൾക്ക് സർക്കുലർ അയച്ചിട്ടുണ്ട്. വൈറ്റ് ലേബല്‍ എടിഎമ്മുകളുടെ കാര്യത്തില്‍ ആ ഡബ്ല്യു.എല്‍.എയ്ക്ക് പണം നല്‍കുന്ന ബാങ്കിനായിരിക്കും പിഴ ചുമത്തുക. ബാങ്കിന് അതിന്റെ വിവേചനാധികാരത്തില്‍ ഡബ്ല്യു.എല്‍.എ ഓപ്പറേറ്ററില്‍ നിന്ന് പിഴപ്പണം ഈടാക്കാം. രാജ്യത്ത് വിവിധ ബാങ്കുകളുടെ 2,13,766 എടിഎമ്മുകളാണ് ഉളളത്.