ജാമ്യത്തിന് കാത്തു നിന്നില്ല; മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമി അന്തരിച്ചു

ഭിമാ കൊറേഗാവ് കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമി അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.30 നായിരുന്നു അന്ത്യം. ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 84 വയസായിരുന്നു. ബോംബെെ ഹെെക്കോടതി ഇന്ന് അദ്ദേഹത്തിൻറെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. അഭിഭാഷകർ മരണവാർത്ത ഹെെക്കോടതിയെ അറിയിച്ചു.

കഴിഞ്ഞ ദിവസംസ്റ്റാന്‍ സ്വാമിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. കടുത്ത ശ്വാസതടസത്തേയും ഓക്സിജന്‍  നിലയിലെ വ്യതിയാനത്തേയും തുടര്‍ന്നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. മേയ് 30 മുതല്‍ അദ്ദേഹം ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ കോവിഡാനന്തര ചികില്‍സയിലാണ്.

കേസില്‍ അറസ്റ്റിലായി തലോജ ജയിലില്‍ കഴിയവേയാണ് സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില മോശമായത്. 2018 ജനുവരി 1ന് പുണെയിലെ ഭിമ കോറേഗാവില്‍ നടന്ന എല്‍ഗര്‍ പരിഷത്ത് സംഗമത്തില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് ഫാ. സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തത്. അതിനിടെ, സ്റ്റാൻ സ്വാമിക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു