ഡിസംബര്‍ നാല് വരെ സമര പരിപാടികളില്‍ നിന്ന് പിന്മാറി കര്‍ഷകര്‍; പാര്‍ലമെന്റിലേക്കുള്ള ട്രാക്ടര്‍ റാലി മാറ്റി

കേന്ദ്ര സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി തിങ്കളാഴ്ച പാര്‍ലമെന്റിലേക്ക് നടത്താനിരുന്ന ട്രാക്ടര്‍ റാലി മാറ്റിവയ്ക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. ഡിസംബര്‍ നാലിന് അടുത്ത യോഗം ചേരുന്നതുവരെ പുതിയ സമര പരിപാടികളുണ്ടാവില്ല.

വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് കര്‍ഷക സംഘടനകള്‍ സമരപരിപാടികളില്‍ മാറ്റംവരുത്തിയത്. അതേസമയം, ഡല്‍ഹി അതിര്‍ത്തിയിലെ പ്രക്ഷോഭവുമായി കര്‍ഷകര്‍ മുന്നോട്ടുപോകും.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയെന്ന ആവശ്യം മാത്രമാണ് കേന്ദ്രം അംഗീകരിച്ചതെന്നും മറ്റ് വിഷയങ്ങളിലും ഉടന്‍ തീരുമാനമുണ്ടാകണമെന്നുമാണ് കര്‍ഷക സംഘടനകളുടെ നിലപാട്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകുന്നത് കാത്തിരിക്കാനാണ് കര്‍ഷകരുടെ തീരുമാനം. ഡിസംബര്‍ നാലിനുള്ളില്‍ പ്രശ്‌ന പരിഹാരമുണ്ടായാല്‍ കര്‍ഷകര്‍ സമരത്തില്‍ നിന്ന് പിന്മാറും. അതല്ലെങ്കില്‍ സമരം ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ നീക്കം.