റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി ചരിത്രസംഭവമാക്കാന്‍ കര്‍ഷക സംഘടനകള്‍; ജനങ്ങളുടെ ഹൃദയം കീഴടക്കുകയാണ് ലക്ഷ്യമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ റിപ്പബ്ലിക് ദിനത്തിൽ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലി ചരിത്രസംഭവമാക്കാന്‍ കര്‍ഷക സംഘടനകള്‍. ഡല്‍ഹി പിടിച്ചെടുക്കുകയല്ല, ജനങ്ങളുടെ ഹൃദയം കീഴടക്കുകയാണ് ലക്ഷ്യമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. ട്രാക്ടര്‍ പരേഡില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ കര്‍ഷകര്‍ക്ക് കൈമാറി. അതേസമയം, ട്രാക്ടര്‍ റാലിക്ക് നേരെ ആക്രമണമുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഡല്‍ഹിയിലും അതിര്‍ത്തി മേഖലകളിലും സുരക്ഷ ശക്തമാക്കി. ഡല്‍ഹി അതിര്‍ത്തികളിലെ പ്രക്ഷോഭം അറുപത്തിയൊന്നാം ദിവസത്തിലേക്ക് കടന്നു.

സമരം ചെയ്യുന്നതിന് പിന്നിലെ കാരണങ്ങള്‍ രാജ്യത്തെ ബോദ്ധ്യപ്പെടുത്താനുള്ള അവസരമായി ട്രാക്ടര്‍ റാലിയെ മാറ്റണമെന്ന് കര്‍ഷക സംഘടനകള്‍ പ്രക്ഷോഭകരോട് ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ സംഘടനകള്‍ നല്‍കി. അക്രമത്തിന്റേതായ ഒരു പ്രവണതയും വെച്ചുപൊറുപ്പിക്കില്ല. സമാധാനപൂര്‍വമായ ട്രാക്ടര്‍ റാലി നടത്തുന്നതിലാണ് വിജയമിരിക്കുന്നത്. നേതാക്കളും പൊലീസും നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ഷകര്‍ അനുസരിക്കണം. ഒരു ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും ട്രാക്ടറുകളില്‍ കരുതണം. ട്രാക്ടറുകളില്‍ ദേശീയ പതാകയും, കര്‍ഷക സംഘടനകളുടെ കൊടിയും മാത്രമേ അനുവദിക്കുകയുള്ളു. രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ വിലക്കി. ആയുധങ്ങളോ, പ്രകോപനപരമായ ബാനറുകളോ പാടില്ല.

റാലിയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുമെന്ന ആശങ്ക ഡല്‍ഹി പൊലീസ് പങ്കുവെച്ചിരുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന 308 പാകിസ്ഥാന്‍ ട്വിറ്റര്‍ അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞതായി ഡല്‍ഹി പൊലീസ് പറഞ്ഞു. അതിനാല്‍ തന്നെ, അഭ്യൂഹങ്ങളില്‍ വീഴരുതെന്ന് സംഘടനകള്‍ കര്‍ഷകരോട് ആവശ്യപ്പെട്ടു. സംയുക്ത കിസാന്‍ മോര്‍ച്ച പ്രത്യേക ഹെല്‍പ് ലൈന്‍ നമ്പര്‍ തുറന്നു.