കിലോയ്ക്ക് 50 പൈസ മാത്രം; വെള്ളുത്തുള്ളിയും, ഉള്ളിയും റോഡില്‍ ഉപേക്ഷിച്ചും തീയിട്ട് നശിപ്പിച്ചും കര്‍ഷകര്‍

കിലോക്ക് 50 പൈസയായി വില ഇടിഞ്ഞതോടെ വെള്ളുത്തുള്ളിയും, ഉള്ളിയും റോഡില്‍ ഉപേക്ഷിച്ച് കര്‍ഷകര്‍. മധ്യപ്രദേശിലാണ് സംഭവം. ഉല്‍പ്പന്നങ്ങള്‍ ചിലര്‍ നദികളില്‍ ഒഴുക്കിയപ്പോള്‍ മറ്റു ചിലര്‍ വിളകള്‍ തീയിട്ടു നശിപ്പിച്ചു.

വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ പോലെ കര്‍ഷകോല്‍പ്പന്നങ്ങള്‍ക്കും വില നിശ്ചയിച്ചില്ലെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്ന് അഗ്രികള്‍ച്ചര്‍ ഇകണോമിസ്റ്റും ഗവേഷകനുമായ ദേവീന്ദര്‍ ശര്‍മ പറഞ്ഞു.

ഉള്ളിയുടെയും വെള്ളുത്തുള്ളിയുടെയും ഉള്‍പ്പടെ വില കഴിഞ്ഞ ഒരാഴ്ച്ചയായി മധ്യപ്രദേശില്‍ കുത്തനെ കുറയുകയാണ്. രാജ്യത്തെ എറ്റവും വലിയ വെള്ളുത്തുള്ളി വിപണിയായ മന്ദ്‌സൗറില്‍ കഴിഞ്ഞയാഴ്ച്ച വെള്ളുത്തുള്ളിക്ക് കിന്റലിന് 100 രൂപയും, ഉള്ളിക്ക് കിന്റലിന് 50 രൂപയുമാണ് ലഭിച്ചത്.

വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പ് നല്‍ക്കണമെന്ന് കര്‍ഷകര്‍ ആവശ്യപെട്ടു. വെള്ളുത്തുള്ളി, ഉള്ളി വിളകളുടെ ഉല്‍പ്പാദനച്ചെലവ് പോലും ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.