മൂന്ന് ദശാബ്ദത്തിലേറെ നീണ്ട ജയില്‍വാസത്തിന് വിട; പേരറിവാളന് മോചനം

മൂന്ന് ദശാബ്ദത്തിലേറെയായി ജയിലില്‍ കഴിഞ്ഞ രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ഒടുവില്‍ മോചനം. ഭരണഘടനയുടെ അനുഛേദം 142 ഉപയോഗിച്ചാണ് സുപ്രീംകോടതി ഉത്തരവ്. പേരറിവാളന്റെയും അമ്മയുടെയും ഹര്‍ജികള്‍ പരിഗണിച്ച ജസ്റ്റിസ് എല്‍ നാഗേശ്വര റാവുവാണ് വിധി പ്രസ്താവിച്ചത്. എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം.

എ.ജി പേരറിവാളന്റെ മോചനം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെ നേരത്തെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പേരറിവാളന് ജയിലില്‍ നല്ല നടപ്പായിരുന്നു. എന്നിട്ടും കേന്ദ്രസര്‍ക്കാര്‍ വിവേചനം കാണിക്കുകയാണ്. വിഷയത്തില്‍ കൃത്യമായി വാദം പറയാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും ആയിരുന്നു സുപ്രീംകോടതിയുടെ വിമര്‍ശനം. വിചാരണക്കോടതി മുതല്‍ സുപ്രീംകോടതി വരെ പേരറിവാളന്റെ അമ്മ നടത്തിയ നിയമപോരാട്ടത്തിന്റെ കൂടി ഫലമാണ് ഇപ്പോഴത്തെ വിധി.

1991ലാണ് പേരറിവാളന്‍ അറസ്റ്റിലായത്. രാജീവ് ഗാന്ധി വധക്കേസില്‍ 32 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ് പേരറിവാളന്‍. 1991 ജൂണ്‍ 11 ന് ചെന്നൈയിലെ പെരിയാര്‍ തിടലില്‍ വച്ച് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍മാര്‍ പേരറിവാളിനെ അറസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് 20 വയസ് തികഞ്ഞിട്ടില്ലായിരുന്നു.

രാജീവ് ഗാന്ധിയെ തമിഴ്‌നാട്ടിലെ ശ്രീപെരുംമ്പത്തൂരില്‍ വച്ച് വധിക്കാന്‍ ഗൂഢാലോചന നടത്തിയ ശിവരാസന് സ്ഫോടക വസ്തുവായി 9 വോള്‍ട്ട് ബാറ്ററി നല്‍കിയെന്നതായിരുന്നു പേരറിവാളന് മേല്‍ ചുമത്തിയ കുറ്റം.