ബിഹാറികളെ തിരഞ്ഞു പിടിച്ച് അക്രമിക്കുന്നുവെന്ന് പ്രചാരണം; അതിഥി തൊഴിലാളികള്‍ കൂട്ട പലായനം നടത്തുന്നു

ബിഹാറില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍ക്ക് നേരെ വ്യാപക ആക്രമണം നടക്കുന്നുവെന്ന വ്യാജ പ്രചാരണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ കൂട്ട പലായനം. ബിഹാറില്‍ നിന്നുള്ള ചിലര്‍ തന്നെയാണ് ഈ പ്രചാരണത്തിന് പിന്നില്‍. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

തിരുപ്പൂരില്‍ അതിഥി തൊഴിലാളി ട്രെയിന്‍ തട്ടി മരിച്ചത് കൊലപാതകമാണ് എന്നാണ് ഒരു പ്രചരണം. മാസങ്ങള്‍ക്ക് മുമ്പ് കോയമ്പത്തൂരില്‍ അതിഥി തൊഴിലാളികളും തമിഴ് തൊഴിലാളികളും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ വീഡിയോയും പ്രചരിപ്പിക്കുന്നുണ്ട്.

തമിഴ്‌നാട്ടിലെ വിവിധ സ്റ്റേഷനുകളില്‍ നാട്ടിലേക്ക് മടങ്ങാനുളള അതിഥി തൊഴിലാളകളുടെ തിരക്കാണ്. ഇവരെ പിന്തിരിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുകയാണ്. തൊഴിലാളികള്‍ക്ക് ഒരു തരത്തിലുളള ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് തമിഴ്‌നാട് ഡിജിപി ശൈരേന്ദ്രബാബു പറഞ്ഞു.

Read more

അതിഥി തൊഴിലാളികള്‍ സുരക്ഷിതരാണെന്നും വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അറിയിച്ചിരുന്നു. അതേസമയം, ഈ വ്യാജ പ്രചാരണം ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവും തളളിയിരുന്നു. രാഷ്ട്രീയ ലാഭമുണ്ടാക്കാനായി ഇത് ബിജെപി ചെയ്യുന്നതാണ് ഇതെന്ന് തേജസ്വി യാദവി വിമര്‍ശിച്ചു.