കോളജിൽ ചേരാൻ വ്യാജ മാർക്ക് ലിസ്റ്റ്; ബി.ജെ.പി, എം.എൽ.എയ്ക്ക് അഞ്ച് വർഷം തടവുശിക്ഷ

വ്യാജ മാർക്ക് ലിസ്റ്റ് നൽകി കോളജിൽ പ്രവേശനം നേടിയ കേസിൽ ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ ഇന്ദ്രപ്രതാപ് തിവാരിക്ക് അഞ്ച് വർഷം തടവുശിക്ഷ. 28 വർഷം മുമ്പ് ചെയ്ത കുറ്റത്തിനാണ് എം.എൽ.എയ്ക്കെതിരായ വിധി വന്നത്. തടവുശിക്ഷയ്ക്ക് പുറമെ 8000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

അയോദ്ധ്യയിലെ സകേത് ഡിഗ്രി കോളജ് പ്രിൻസിപ്പൽ യദുവംശ് രാം ത്രിപാഠി 1992ലാണ് നിലവിലെ ഗോസൈഗഞ്ചിൽ നിന്നുള്ള എം.എൽ.എയായ ഇന്ദ്രപ്രതാപ് തിവാരിക്കെതിരെ പരാതി നൽകിയത്. രണ്ടാം വർഷ ബിരുദ പരീക്ഷയിൽ പരാജയപ്പെട്ട തിവാരി വ്യാജ മാർക്ക് ഷീറ്റ് നൽകി മൂന്നാം വർഷത്തിലേക്ക് പ്രവേശിച്ചെന്നാണ് കേസ്.

13 വർഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിന്റെ ട്രയൽ നടക്കുന്നതിനിടെ കോളജ് പ്രിൻസിപ്പൽ മരിച്ചിരുന്നു. കോളജ് ഡീൻ ഉൾപ്പെടെയുള്ള സാക്ഷികൾ പ്രിൻസിപ്പലിന് എതിരായി സാക്ഷി പറഞ്ഞിട്ടും കോടതിയിൽ നിന്നും കേസിന്റെ പല തെളിവുകളും അപ്രത്യക്ഷമായിട്ടും തിവാരിക്ക് രക്ഷപ്പെടാനായില്ല.