പരിശോധനയ്ക്ക് എത്തിയത് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥനായി; പണം വാങ്ങി കടന്നുകളയാൻ ശ്രമം, തിരിച്ച് മുട്ടൻ പണികൊടുത്ത് ഹോട്ടലുടമ

ഭക്ഷ്യ സുരക്ഷാ ഓഫീസറായി ആൾമാറാട്ടം നടത്തി പണം തട്ടാനെത്തിയ വിരുതനെ അതിലും മിടുക്കോടെ കുടുക്കി ഹോട്ടലുടമ. തമിഴ്നാട്ടിലെ തിരിച്ചിറപ്പിള്ളിയിലായിരുന്നു സംഭവം.ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ചമഞ്ഞ് റസ്റ്റോറന്റില്‍ പരിശോധന നടത്തുകയും പണം വാങ്ങാന്‍ ശ്രമിക്കുകയും ചെയ്തയാളെയാണ് ഹോട്ടലുടമ കുടുക്കിയത്.ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവെരുമ്പൂര്‍ സ്വദേശിയായ എസ്. തിരുമുരുകന്‍ (44) ആണ് അറസ്റ്റിലായത്.

ശനിയാഴ്ചയായിരുന്നു സംഭവം. ന്നചനല്ലൂര്‍ ജില്ലയിലെ ഒരു റസ്റ്റോറന്റിലെത്തിയ തിരുമുരുകൻ ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഓഫീസറാണെന്ന് പരിചയപ്പെടുത്തി. തുടര്‍ന്ന് അവിടെ നിന്ന് ഭക്ഷണവും കഴിച്ചു.പിന്നീട് രേഖകൾ പരിസോധിച്ചശേഷം നിയമ ലംഘനങ്ങളുണ്ടെന്നും ഒരുലക്ഷം രൂപ പിഴയടക്കണമെന്നും ജീവനക്കാരെ അറിയിച്ചു.

എന്നാൽ ജീവനക്കാരുമായി സംസാരിച്ചശേഷം 10,000 രൂപ കൈക്കൂലി നല്‍കിയാല്‍ പിഴ ഒഴിവാക്കാമെന്ന് സമ്മതിക്കുകയായിരുന്നു.സ്റ്റോറന്റ് ഉടമയുമായി സംസാരിച്ച് പണം നല്‍കാമെന്ന് ജീവനക്കാര്‍ പറഞ്ഞു. ഗൂഗിള്‍ പേ വഴി പണം അയക്കാനായിരുന്നു ഇയാൾ ആവശ്യപ്പെട്ടത്. വിവരമറിഞ്ഞ റസ്റ്റോറന്റ് ഉടമ ഇയാള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിലെ യഥാര്‍ത്ഥ ഉദ്യോഗസ്ഥന്‍ തന്നെയാണോ എന്ന് സ്വന്തമായി ഒരു അന്വേഷണം നടത്തി.

ഇതോടെ സത്യം പുറത്തായി. വ്യാജനെന്ന് തെളിഞ്ഞതോടെ ഉടമ പൊലീസിൽ പരാതി നൽകി. പ്രത്യേക സംഘത്തിന് രൂപം നല്‍കിയാണ് പൊലീസ് കേസ് അന്വേഷിച്ചത്. തുടർന്ന് അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്ത് തിരുച്ചിറപ്പള്ളി സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.

ചോദ്യം ചെയ്തപ്പോള്‍ നാമക്കല്‍ സ്വദേശിയാണെന്നും മന്നചനല്ലൂരില്‍ ഒരു ഐഎഎസ് അക്കാദമിയില്‍ ജോലി ചെയ്യുകയാണെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇയാള്‍ 2018 വരെ കല്‍പ്പാക്കം അറ്റോമിക് പവര്‍ സ്റ്റേഷനിലെ ജീവനക്കാരനായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.