ഡ്രൈവര്‍ സ്ഥിരം ഓട്ടത്തിന് പോയി, ജോ ബൈഡന് ഏര്‍പ്പെടുത്തിയിരുന്ന വാഹന വ്യൂഹത്തിലെ സ്വകാര്യ ടാക്‌സി കാര്‍ രാവിലെ കാണാനില്ല; ഡല്‍ഹിയില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ സുരക്ഷാ സംവിധാനത്തില്‍ വീഴ്ച

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷാ സംവിധാനത്തില്‍ വീഴ്ച. ജോ ബൈഡന്റെ സുരക്ഷാ സംവിധാനത്തിനായി തയ്യാറാക്കിയിരുന്ന വാഹനവ്യൂഹത്തിലെ സ്വകാര്യ ടാക്‌സി കാര്‍ രാവിലെയോടെ അപ്രത്യക്ഷമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡ്രൈവര്‍ സ്ഥിരം യാത്രക്കാരന് വേണ്ടി സര്‍വീസ് നടത്തിയെന്ന് കണ്ടെത്തുകയായിരുന്നു.

രാവിലെ 9.30ന് ആയിരുന്നു ബൈഡന്റെ വാഹനവ്യൂഹം യാത്ര ആരംഭിക്കേണ്ടിയിരുന്നത്. ഇതിനായി ബൈഡന്‍ താമസിക്കുന്ന ഐടിസി മൗര്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുന്‍പാണ് ഡ്രൈവര്‍ സ്ഥിരം യാത്രക്കാരനെ കൊണ്ടുവിടുന്നതിനായി കാറുമായി പോയത്. രാവിലെ 8ന് ഡ്രൈവറെ തന്റെ സ്ഥിരം യാത്രക്കാരന്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് യാത്രക്കാരനെ താജ് മാന്‍സിംഗ് ഹോട്ടലിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു.

യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന്‍ താമസിച്ചിരുന്നതും ഇതേ ഹോട്ടലില്‍ ആയിരുന്നു. ബൈഡന്റെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെട്ട കാറാണെന്ന് സൂചിപ്പിക്കുന്ന നിരവധി സ്റ്റിക്കറുകള്‍ കാറിലുണ്ടായിരുന്നു. ഹോട്ടലിലേക്ക് കാര്‍ പ്രവേശിക്കാന്‍ ശ്രമിക്കവേ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. സംഭവത്തില്‍ ഡ്രൈവറെയും സ്ഥിരം യാത്രക്കാരനായ ബിസിനസുകാരനെയും ഇന്റലിജന്‍സ് ഏജന്‍സികള്‍ ചോദ്യം ചെയ്തു.

തനിക്ക് പ്രോട്ടോക്കോളുകളെക്കുറിച്ച് അറിവില്ലായിരുന്നുവെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. ഇതേ തുടര്‍ന്ന് ബൈഡന്റെ വാഹനവ്യൂഹത്തില്‍നിന്ന് കാര്‍ മാറ്റി. കാറില്‍ പതിച്ചിരുന്ന സ്റ്റിക്കറുകളും ഒഴിവാക്കി. ഡ്രൈവറെയും യാത്രക്കാരനെയും ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു.