മയക്കുമരുന്ന് പരിശോധനയില്‍ വീഴ്ച വരുത്തി; സമീര്‍ വാങ്കഡെയ്‌ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രം

ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) മുംബൈ സോണല്‍ മുന്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്. മയക്കു പരിശോധനയില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെയാണ് സമീര്‍ വാങ്കഡെയ്‌ക്കെതിരെ കേന്ദ്രത്തിന്റെ നീക്കം.

കേസില്‍ അന്വേഷണം കാര്യക്ഷമമായി നടന്നിരുന്നില്ലെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ റവന്യൂ ഓഫീസറാണ് സമീര്‍ വാങ്കഡെ. ഇദ്ദേഹത്തിനെതിരെ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് കേസില്‍ നേരത്തെ തന്നെ നടപടി ആരംഭിച്ചിരുന്നു.

നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ആരോപണങ്ങള്‍ തള്ളിയ ബോംബെ ഹൈക്കോടതി ഒക്ടോബര്‍ 28ന് ആര്യന് ജാമ്യം അനുവദിച്ചിരുന്നു. നവംബര്‍ ആറിന് വാങ്കഡയെ അന്വേഷണത്തില്‍ നിന്ന് മാറ്റുകയും ചെയ്തിരുന്നു. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സഞ്ജയ് കുമാര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പിന്നീട് തുടരന്വേഷണം നടത്തിയത്.

ഇന്നലെയാണ് ആര്യന്‍ ഖാന് ക്ലീന്‍ചിറ്റ് നല്‍കിയത്. 6,000 പേജുള്ള കുറ്റപത്രത്തില്‍നിന്ന് ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ആറുപേരെ എന്‍സിബി ഒഴിവാക്കിയിരുന്നു. താരപുത്രനെതിരെ മതിയായ തെളിവില്ലാത്തതിനാലാണ് ഒഴിവാക്കിയതെന്നും എന്‍സിബി പ്രതികരിച്ചു.

ഒക്ടോബര്‍ രണ്ടിനു മുംബൈ തീരത്ത് ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ആര്യനുള്‍പ്പെടെ 20 പേരെയാണ് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തത്. മൂന്നാഴ്ചയ്ക്കു ശേഷം ആര്യനു ജാമ്യം ലഭിച്ചിരുന്നു. കപ്പലില്‍നിന്നു കൊക്കെയ്ന്‍, ഹഷീഷ്, എംഡിഎംഎ ഉള്‍പ്പെടെ നിരവധി നിരോധിത ലഹരിമരുന്നുകള്‍ പിടിച്ചെടുത്തിരുന്നു.

സുഹൃത്തിന്റെ ക്ഷണപ്രകാരമാണ് ആഡംബരക്കപ്പലിലെ വിരുന്നില്‍ പങ്കെടുക്കാന്‍ പോയതെന്നും ബോളിവുഡില്‍നിന്നുള്ള ആളായതുകൊണ്ട് പാര്‍ട്ടിയുടെ ഗ്ലാമര്‍ കൂട്ടാന്‍ വേണ്ടി ക്ഷണിച്ചതാകാമെന്നും ആര്യന്‍ കോടതിയില്‍ പറഞ്ഞിരുന്നു. ര്യനില്‍നിന്ന് ലഹരി മരുന്ന് പിടിച്ചിട്ടില്ലെന്നും ലഹരിമരുന്ന് ഉപയോഗിച്ചതിന് വൈദ്യ പരിശോധനാ ഫലം പോലുമില്ലെന്നും ആര്യന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു