ജഹാംഗീര്‍പുരിയില്‍ അതീവസുരക്ഷ, കോണ്‍ഗ്രസ് സംഘത്തെ തടഞ്ഞ് പൊലീസ്, മാധ്യമങ്ങള്‍ക്കും വിലക്ക്

സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ ജഹാംഗീര്‍പുരിയില്‍ കനത്ത സുരക്ഷ. പ്രദേശവാസികളെ കാണുന്നതില്‍ നിന്ന് രാഷ്ട്രീയനേതാക്കളെയും മാധ്യമങ്ങളെയും പോലീസ് വിലക്കിയിരിക്കുകയാണ് . കോണ്‍ഗ്രസ് നേതാവായ ശക്തിസിംങ് ഗോഹിലിന്റെ നേതൃത്വത്തില്‍ പ്രദേശവാസികളെ സന്ദര്‍ശിക്കാനെത്തിയ എത്തിയ കോണ്‍ഗ്രസ് സംഘത്തെ പൊലീസ് തിരിച്ചയച്ചു. അതേസമയം പൊളിക്കല്‍ നടപടിയില്‍ തല്‍സ്ഥിതി തുടരാനാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

സുപ്രീം കോടതി നിര്‍ദേശമുണ്ടായിട്ടും ഇടിച്ചു നിരത്തലുമായി മുന്നോട്ടുപോയത് അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെച്ചാണ് പൊളിക്കല്‍ നടപടിയെന്ന വാദം ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തള്ളി. ഈ കേസ് രണ്ടാഴ്ച്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.

ഇടിച്ചുനിരത്തലിനെതിരെ ജംഇയ്യത്തുല്‍ ഉലമ ഹിന്ദ്, സിപിഎം പോളിറ്റ് ബ്യുറോ അംഗം ബ്രിന്ദ കാരാട്ട് ഉള്‍പ്പെടെ നല്‍കിയ 4 ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. പ്രത്യേക വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചുള്ള ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ നടപടി ഭാരണഘടനയെ ലക്ഷ്യം വെച്ചുള്ളതാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ കപില്‍ സിബലും, ദുഷ്യന്ത് ദാവെയും ചൂണ്ടിക്കാട്ടി.

നിയമപരമായ നടപടി ക്രമങ്ങള്‍ പാലിച്ചാണ് പൊളിക്കലുമായി മുന്നോട്ട് പോയതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ബോധിപ്പിച്ചു. മധ്യപ്രദേശില്‍ പൊളിച്ചു കളഞ്ഞ 88 വീടുകള്‍ ഹിന്ദുക്കളുടേതും 26 എണ്ണം മുസ്ലിംകളുടേതുമാണെന്നും കണക്കുകള്‍ നിരത്തി സോളിസിറ്റര്‍ ജനറല്‍ ഹര്‍ജികരുടെ വാദത്തെ ഖന്ധിച്ചു. രാജ്യത്തെ മുഴുവന്‍ പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന കപില്‍ സിബലിന്റെ ആവശ്യം തള്ളിയ കോടതി ജഹാന്‍ഗീര്‍പുരിയിലെ പൊളിക്കല്‍ നടപടി നിര്‍ത്തിവെച്ച ഇടക്കാല ഉത്തരവ് രണ്ടാഴ്ച്ചയത്തേക്ക് നീട്ടി.