ബംഗളൂരുവില്‍ സ്‌കൂളിന് സമീപം സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു; ജലാറ്റിന്‍ സ്റ്റിക്കുകളും ഡിറ്റണേറ്റുകളും കണ്ടെത്തിയത് ട്രാക്ടറില്‍ നിന്ന്

ബംഗളൂരുവില്‍ സ്‌കൂളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ട്രാക്ടറില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. ബംഗളൂരു വൈറ്റ്ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന രാമേശ്വരം കഫേയില്‍ ഈ മാസം ആദ്യം സ്‌ഫോടനം നടന്നിരുന്നു. പത്ത് പേര്‍ക്ക് പരിക്കേറ്റ സംഭവത്തിന് പിന്നാലെ കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ചിക്കനായകഹള്ളി പ്രദേശത്ത് ഞായറാഴ്ചയാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. സ്വകാര്യ സ്‌കൂളിന് സമീപത്തായി നിറുത്തിയിട്ടിരുന്ന ട്രാക്ടറില്‍ നിന്നാണ് പൊലീസ് സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്. ജലാറ്റിന്‍ സ്റ്റിക്കുകള്‍, ഇലക്ട്രിക്കല്‍ ഡിറ്റണേറ്റുകള്‍, മറ്റ് സ്‌ഫോടക വസ്തുക്കള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് ട്രാക്ടര്‍ ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മാര്‍ച്ച് 1ന് ആയിരുന്നു വൈറ്റ് ഫീല്‍ഡിലെ കഫേയില്‍ സ്‌ഫോടനം നടന്നത്. സംഭവം നടന്ന് ഒരു മാസം പിന്നിടുന്നതിന് മുന്‍പ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തതോടെ ബംഗളൂരു നിവാസികള്‍ ആശങ്കയിലാണ്. എന്നാല്‍ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചിട്ടുണ്ട്.