കമ്പത്ത് പടക്ക നിർമാണശാലയിൽ സ്‌ഫോടനം: രണ്ടു പേർ വെന്തുമരിച്ചു; രണ്ടു പേർക്ക് ഗുരുതര പരിക്ക്

കമ്പത്ത് പടക്ക നിർമാണശാലയിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ടുപേർ വെന്തുമരിച്ചു. കമ്പം സ്വദേശികളായ സുര്യ, ദിനേശ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കമ്പം സ്വദേശികളായ അയ്യപ്പൻ,നാഗാർജുൻ എന്നിവരെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

തേനി ജില്ലയിലെ കമ്പം കുംഭംനഗരത്തിലെ കാട്ടുപള്ളിവാസൽ റോഡിൽ തിരുപ്പതി എന്നയാളുടെ ഉടമസ്ഥതയിലുള്ള ലക്ഷ്മി ക്രാക്കർ പടക്ക നിർമാണശാലയിലാണ് തീപിടുത്തം ഉണ്ടായത്. ശനിയാഴ്ച രാവിലെ പത്തോടെയായിരുന്നു അപകടം.

തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് ദിവസം കട അവധിയായിരുന്നു. രാവിലെ ഇവർ നാലു പേരും പടക്കനിർമാണശാലയിൽ ജോലിക്കെത്തി. സൂര്യയും ദിനേശും പടക്ക നിർമാണ സാമഗ്രഹികൾ സൂക്ഷിച്ചിരുന്ന മുറിയിലേക്ക് കയറിയ അൽപസമയത്തിനകം മുറിയിൽ തീപടരുകയും വലിയ സ്ഫോടനം നടക്കുകയുമായിരുന്നു. ദിനേശും സൂര്യയും സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റു രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.

പൊട്ടിത്തെറിയിൽ വലിയ രീതിയിൽ പ്രദേശത്ത് പുക ഉയർന്നു. കമ്പത്തെ അഗ്‌നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. സംഭവത്തിൽ തേനി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ തേനി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.