പത്താം ക്ലാസ് പാഠപുസ്തകത്തിൽ ആർ.എസ്.എസ് സ്ഥാപകന്റെ പ്രസംഗം; പെരിയാറും ഗുരുവും പുറത്ത്, കർണാടകയിൽ പുതിയ വിവാദം

പത്താം ക്ലാസിലെ പാഠപുസ്തകത്തില്‍ ആര്‍എസ്എസ് സ്ഥാപകന്‍ കെബി ഹെഡ്‌ഗേവാറിന്റെ പ്രസംഗം ഉള്‍പ്പെടുത്തിയപ്പോള്‍ പെരിയാറും ശ്രീനാരായണ ഗുരുവും പുറത്ത്. കർണാടക സർക്കാരാണ് പാഠപുസ്തകത്തിൽ ആര്‍എസ്എസ് സ്ഥാപകന്‍ കെബി ഹെഡ്‌ഗേവാറിന്റെ പ്രസംഗം ഉള്‍പ്പെടുത്തി പെരിയാറിനെയും ഗുരുവിനെയും ഒഴിവാക്കിയത്.

ശ്രീനാരായണ ഗുരുവിനെ പാഠപുസ്തകത്തില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പ്രതിഷേധത്തിന് വഴിയൊരുങ്ങുകയാണ്.

ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളെ പിന്തുടരുന്ന, തീരദേശ, മലനാട് മേഖലകളിലെ ബില്ലവ വിഭാഗങ്ങളാണ് പ്രതിഷേധത്തിനൊരുങ്ങുന്നത്. കോണ്‍ഗ്രസും ഗുരുവിനെ പാഠപുസ്തകത്തില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഏപ്രിലില്‍ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ 90ാം വാര്‍ഷിക യോഗത്തിനെത്തി നാരായണ ഗുരുവിനെ വാഴ്ത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടി നാടകമായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞെന്ന് എംഎല്‍സിയും ദക്ഷിണ കന്നഡ കോണ്‍ഗ്രസ് ജില്ല കമ്മറ്റി അദ്ധ്യക്ഷനുമായ കെ ഹരീഷ് കുമാര്‍ പറഞ്ഞു.

പെരിയാറിനെയും ശ്രീനാരായണ ഗുരുവിനെയും പാഠപുസ്തകങ്ങളില്‍ നിന്ന് പുറത്താക്കിയത് സ്ഥാപിത താല്‍പര്യങ്ങളെ സംരക്ഷിക്കാനാണ്. ബിജെപി സര്‍ക്കാര്‍ ഈ മഹാന്‍മാരുടെ പാഠങ്ങള്‍ അടിയന്തിരമായി ഉള്‍പ്പെടുത്തണം.

ഇല്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മഹാനായ സാമൂഹ്യ പരിഷ്‌ക്കര്‍ത്താവിനെ അപമാനിക്കുകയാണെന്ന് മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ജെആര്‍ ലോബോ പറഞ്ഞു. അവരുടെ പാഠങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഇനിയും സമയം അവസാനിച്ചിട്ടില്ല.

റിപ്പബ്ലിക്ക് ദിനത്തില്‍ ഗുരുവിനെ ഉള്‍പ്പെടുത്തിയ കേരള സംസ്ഥാനത്തിന്റെ ടാബ്ലോ ഒഴിവാക്കിയതും ബോധപൂര്‍വമാണെന്ന് കരുതേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഴുത്തുകാരൻ രോഹിത് ചക്രതീർത്ഥ അധ്യക്ഷനായ പാഠപുസ്തക പരിഷ്കരണ കമ്മിറ്റിയുടെ ശുപാർശയെ തുടർന്നാണ് തീരുമാനം. കർണാടകയിലെ പ്രതിപക്ഷം ഇദ്ദേഹത്തെ വലതുപക്ഷ ചിന്താഗതിക്കാരനായാണ് കാണുന്നത്.

Read more

നേരത്തെ ടിപ്പു സുൽത്താനെ മഹത്വവൽക്കരിക്കുന്ന ഭാഗം സിലബസിൽ നിന്നും നീക്കം ചെയ്യണമെന്ന് രോഹിത്തിന്റെ നേതൃത്വത്തിലുള്ള സമിതി ആവശ്യപ്പെട്ടിരുന്നത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.