യു.പിയിലെ ഭരണത്തകർച്ച ആരോപിച്ച് മുൻ സർക്കാർ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

ഉത്തർപ്രദേശിലെ “ഭരണത്തിന്റെ പൂർണമായ തകർച്ച”, “നിയമവാഴ്ചയുടെ നഗ്നമായ ലംഘനം” എന്നിവ ആരോപിച്ച് 74 മുൻ സർക്കാർ ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു സംഘം തുറന്ന കത്തെഴുതി. 200 ഓളം പ്രമുഖർ കത്തിന് അംഗീകാരം നൽകി. ഐ‌എ‌എസ്, ഐ‌പി‌എസ്, ഐ‌എഫ്‌എസ് ഉദ്യോഗസ്ഥർ നാല് പേജുള്ള കത്തിൽ സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കു നേരെയുള്ള പൊലീസ് ആക്രമണവും ഏകപക്ഷീയ തടങ്കലും പീഡനവും ചൂണ്ടിക്കാട്ടി. “ലവ് ജിഹാദിനെതിരായ” നിയമത്തിന്റെ പേരിൽ മുസ്ലിം പുരുഷന്മാരെ ലക്ഷ്യമിടുന്നതും, എൻകൗണ്ടർ കൊലപാതകങ്ങളും അവസാനിപ്പിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. പശു കശാപ്പിന്റെ പേരിലും വിമതശബ്ദം ഉയർത്തുന്നവർക്കെതിരെ ദേശീയ സുരക്ഷാ നിയമം ദുരുപയോഗം ചെയ്യുന്നതും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഉത്തർപ്രദേശിലെ ഭരണതകർച്ചയുടെ വിവിധ ഉദാഹരണങ്ങളും കത്തിൽ പറയുന്നുണ്ട്. സമാധാനപരമായ പ്രക്ഷോഭകർക്കെതിരെ അടിച്ചമർത്തൽ ആരോപിക്കുന്നതിന് ഉദാഹരണമായി കത്തിൽ പറയുന്നത് ഹത്രാസിൽ ദളിത് യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത സംഭവത്ത കുറിച്ച്‌ റിപ്പോർട്ട് ചെയ്യാൻ പോയ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ അറസ്റ്റാണ്.

സിദ്ദിഖ് കാപ്പൻ ഇതുവരെ 200 ദിവസത്തിലധികം ജയിലിൽ കഴിഞ്ഞു. അടുത്തിടെ, ഈ അടിച്ചമർത്തൽ നടപടികൾ യുപിയിലെ ആരോഗ്യസംരക്ഷണ സംവിധാനത്തിലെ മാരകമായ പോരായ്മകൾ ഉയർത്തിക്കാട്ടുന്നവർക്കെതിരെ ശിക്ഷാനടപടികളുടെ രൂപത്തിലാണ് സ്വീകരിക്കുന്നതെന്നും കത്തിൽ പറയുന്നു.

കണക്കാക്കപ്പെടാത്ത കോവിഡ് മരണങ്ങളും ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ തകർച്ചയും ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധി ശരിയായി കൈകാര്യം ചെയ്യണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

“യു.പിയിലെ ഇപ്പോഴത്തെ ഭരണകൂടം ഭരണഘടനയുടെ മൂല്യങ്ങളിൽ നിന്നും നിയമവാഴ്ചയിൽ നിന്നും ഓരോ ദിവസവും കൂടുതൽ അകന്നു പോകുന്നു ഭരണത്തിന്റെ ഈ മാതൃകയിൽ ഞങ്ങൾ ആശങ്കാകുലരാണ്,” കത്തിൽ പറയുന്നു.

എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റുകളും പൊലീസും ഉൾപ്പെടെ ഭരണത്തിന്റെ എല്ലാ ശാഖകളും തകർന്നതായി വ്യക്തമാണ്. ഇപ്പോൾ ഇക്കാര്യം ഗൗരവമായി എടുത്തില്ലെങ്കിൽ സംസ്ഥാനത്തെ രാഷ്ട്രീയത്തിനും സ്ഥാപനങ്ങൾക്കും സംഭവിക്കുന്ന നാശനഷ്ടങ്ങൾ ജനാധിപത്യത്തിന്റെ തകർച്ചയ്ക്കും നാശത്തിനും കാരണമാകുമെന്ന് തങ്ങൾ ഭയപ്പെടുന്നുവെന്നും കത്തിൽ പറയുന്നു.

അധികാരത്തിൽ വന്നതിനു ശേഷം, മുസ്‌ലിംകൾക്കെതിരായ ഇപ്പോഴത്തെ യുപി സർക്കാരിന്റെ പക്ഷപാതം വ്യക്തമാണ്. മാത്രമല്ല, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ മനസ്സിൽ വെച്ചുകൊണ്ട്, യുപി സർക്കാരിന്റെ അത്തരം നടപടികൾ നിയന്ത്രിക്കപ്പെടുന്നില്ലെങ്കിൽ സാമുദായിക ധ്രുവീകരണത്തിന് കാരണമാകുമെന്നും കത്തിൽ പറയുന്നു.

തുറന്ന കത്ത് എഴുതിയ ഉദ്യോഗസ്ഥർ നേരത്തെ ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്ററുടെ നിയമനത്തെ കുറിച്ചും അതിനുശേഷമുള്ള സാഹചര്യത്തെ കുറിച്ചും വിമർശനം ഉന്നയിച്ചിരുന്നു.