യു.പിയില്‍ ഇ.വി.എം സ്ട്രോംഗ് റൂം തകര്‍ത്തു, വീഡിയോ ദൃശ്യങ്ങള്‍ കൈവശമുണ്ട്; പരാതിയുമായി എസ്.പി സ്ഥാനാര്‍ത്ഥി

ഉത്തര്‍പ്രദേശിലെ സാംബാനില്‍ ഇ.വി.എം സൂക്ഷിച്ചിരുന്ന സ്ട്രോംഗ് റൂം തകര്‍ത്ത നിലയില്‍ കണ്ടെത്തിയതായി പരാതി. ബദൗന്‍ മണ്ഡലത്തിലെ എസ്.പി സ്ഥാനാര്‍ത്ഥിയായ ധര്‍മേന്ദ്ര യാദവാണ് പരാതിയുമായി രംഗത്തെത്തിയത്. സ്ട്രോംഗ് റൂമിന്റെ സീല്‍ തകര്‍ത്ത ശേഷം ചിലര്‍ അകത്തുകടന്നിട്ടുണ്ടെന്ന് ധര്‍മേന്ദ്ര പരാതിയില്‍ പറയുന്നു. സ്‌ട്രോഗ് റൂമിന്റെ സീല്‍ തകര്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

“സ്ട്രോഗ് റൂമിന് പുറത്തുള്ള ഡോറിന്റെ നെറ്റ് വലിച്ചു പൊട്ടിച്ചതായി വ്യക്തമാണ്. അതിന്റെ വീഡിയോ തെളിവുകള്‍ കൈവശമുണ്ട്. മാത്രമല്ല ഗേറ്റില്‍ സ്ഥാപിച്ചിരുന്ന സീലും തകര്‍ത്ത നിലയിലാണ്. പഴയ സീലിന്റെ സ്ഥാനത്ത് മറ്റൊരു സീലാണ് വെച്ചത്”- ധര്‍മേന്ദ്ര പി.ടി.ഐയോട് പറഞ്ഞു.

സ്ട്രോംഗ് റൂമിനു മുമ്പിലായി സ്ഥാപിച്ച സിസി ടിവി ഫുട്ടേജുകള്‍ നോക്കിയാല്‍ സത്യം പുറത്തു വരുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പരാതിക്ക് പിന്നാലെ സംഭവസ്ഥലത്തെത്തിയ സാംബാല്‍ എ.ഡി.എം വാതിലിന് പുറത്തുണ്ടായിരുന്ന കമ്പിവല പൊട്ടിയ നിലയില്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ചെങ്കിലും അത് ഏതെങ്കിലും പക്ഷികള്‍ കടിച്ചു മുറിച്ചതാവാമെന്ന നിഗമനത്തിലാണ് എത്തിയത്. സാംബാലിലെ ജില്ലാ മജിസ്ട്രേറ്റ് അവനീഷ് കൃഷ്ണയും ആരോപണം നിഷേധിച്ചു.