മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധരിപ്പിക്കുന്നത്; 20 ലക്ഷം ഇ.വി.എമ്മുകള്‍ കാണാതായെന്ന വാര്‍ത്ത ശരിയല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

20 ലക്ഷം വോട്ടിംഗ് മെഷീനുകള്‍ കാണാനില്ലെന്ന ഫ്രണ്ട്‌ലൈനിന്റെ വാര്‍ത്ത തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നായി ശേഖരിച്ച വിവരാവകാശ റിപ്പോര്‍ട്ടുകളെ ദുര്‍വ്യാഖ്യാനം ചെയ്താണ് ഇത്തരം വാര്‍ത്തയുണ്ടാക്കിയതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരോപിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഇ.വി.എം വിതരണം ചെയ്ത സ്ഥാപനങ്ങളുടെയും കണക്കുകള്‍ തമ്മില്‍ 116 കോടി രൂപയുടെ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും ഫ്രണ്ട് ലൈനിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
മനോരഞ്ജന്‍ റോയ് എന്ന വിവരാവകാശ പ്രവര്‍ത്തകനാണ് അപേക്ഷ സമര്‍പ്പിച്ച് രേഖകള്‍ ശേഖരിച്ചത്. 1989 മുതല്‍ 2015 വരെയുള്ള കണക്കുകളാണ് വിവരാവകാശ നിയമപ്രകാരം ശേഖരിച്ചിരിക്കുന്നത്.

ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപകരണങ്ങള്‍ വാങ്ങിയിരിക്കുന്നത്.
ഇതില്‍ ഭാരത് ഇലക്ട്രോണിക്‌സില്‍ നിന്ന് 19,69,932 ഇ.വി.എമ്മുകള്‍ ആണ് സപ്ലൈ ചെയ്തതായി കണക്കുകള്‍ പറയുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കില് ഇത് 10,05,662 മാത്രമാണ്. ഇലക്ട്രോണിക് കോര്‍പ്പറേഷനില്‍ നിന്ന് 19,44,593 ഇ.വി.എം വാങ്ങിയതായാണ് കണക്ക്. എന്നാല്‍ 10,14,644 എണ്ണം വാങ്ങിയതായാണ് കമ്മീഷന്റെ കണക്ക്.

ഇ.വി.എം വാങ്ങിയതുമായി ബന്ധപ്പെട്ട് രണ്ട് കമ്പനികള്‍ക്കുമായി ആകെ 652.66 കോടി രൂപയാണ് ലഭിച്ചതെന്നാണ് കണക്ക്. എന്നാല്‍ കമ്മീഷന്റെ കണക്ക് പ്രകാരം ചെലവായത് 536 കോടിയാണ് ചെലവായത്. 116 കോടി രൂപയുടെ ക്രമക്കേടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് നല്‍കിയതും തിരിച്ചു വാങ്ങിയതുമായുള്ള കണക്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൈയില്‍ കണക്കുകള്‍ ഇല്ല. കേടായ യന്ത്രങ്ങളുടെയും കാലാവധി കഴിഞ്ഞതിനും ഇതു തന്നെയാണ് അവസ്ഥ. സംഭവത്തില്‍ ബോംബെ ഹൈക്കോടതിയില്‍ മനോരഞ്ജന്‍ റോയ് കേസ് ഫയല്‍ ചെയ്തു.