'അവനവനെക്കുറിച്ച് കൂടി ചിന്തിക്കേണ്ടേ'; സ്വതന്ത്ര ശബ്ദമായി നിലകൊള്ളുമെന്ന് കോണ്‍ഗ്രസ് വിട്ട കപില്‍ സിബല്‍

കോണ്‍ഗ്രസ് വിട്ടതില്‍ പ്രതികരണവുമായി കപില്‍ സിബല്‍. ഒരു പാര്‍ട്ടിയുടെ ഭാഗമായി അതിന്റെ ആശയത്തോടൊപ്പം ഇത്രയും കാലം നിന്നിട്ട് മാറി ചിന്തിക്കേണ്ടി വരുക ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണെന്നും എന്നാല്‍ അവനവനെക്കുറിച്ച് കൂടി ചിന്തിക്കേണ്ടേയെന്നും അദ്ദേഹം പ്രതികരിച്ചു.

‘പാര്‍ട്ടി വിടാനുള്ള സമയമായി എന്ന് തോന്നി. ഇനി പാര്‍ലമെന്റില്‍ സ്വതന്ത്ര ശബ്ദമായി നിലകൊള്ളും. ഒരു പാര്‍ട്ടിയുടേയും വാലില്‍ ഒതുങ്ങാന്‍ ഇല്ല. 2024 ലെ പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിയെ ചെറുക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും ഒന്നിച്ച് അണിനിരത്താന്‍ മുന്നിട്ടിറങ്ങും.’

‘പാര്‍ട്ടിവിട്ടത് പെട്ടെന്നെടുത്ത തീരുമാനമല്ല. എന്നാല്‍ പാര്‍ട്ടി വിടുന്ന വിവരം നേരത്തെ പുറത്തറിയാതിരുന്നത് ഞെട്ടിച്ചു. ഞാന്‍ അഖിലേഷിനെ കണ്ട് അദ്ദേഹത്തോട് പറഞ്ഞത് എനിക്ക് ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയായി നില്‍ക്കാനാണ് ആഗ്രഹം എന്നും ഒരു പാര്‍ട്ടിയുടേയും ഭാഗമാകാനില്ലെന്നുമാണ്.’ പാര്‍ട്ടി വിട്ട ശേഷം എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കപില്‍ സിബല്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ ജി-23 നേതാക്കളില്‍ പ്രമുഖനായ കബില്‍ സിബലിനെ കോണ്‍ഗ്രസിലെ നേതൃപദവികളില്‍ നിന്ന് പതിയെ ഒഴിവാക്കാനുള്ള നീക്കം രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ നടത്തുന്നുണ്ടായിരുന്നു. വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കപില്‍സിബിലിനെ മല്‍സരിപ്പിക്കണ്ട എന്ന തിരുമാനവും രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ എടുത്തിരുന്നു.

ഇതാണ് സിബിലിനെ പ്രകോപിപ്പിച്ചത്. ജി 23 നേതാക്കളില്‍ രാഹുല്‍ഗാന്ധിയെ ഏറ്റവും അധികം വിമര്‍ശിച്ചിരുന്നത് കബില്‍ സിബലായിരുന്നു.