മോദിയുടെ നുണകൾ ടെലി പ്രോംപ്റ്ററിന് പോലും സഹിക്കാൻ കഴിഞ്ഞില്ല: രാഹുൽ ഗാന്ധി

ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറം (ഡബ്ല്യുഇഎഫ്) ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്നലെ വൈകുന്നേരം തന്റെ വെർച്വൽ പ്രസംഗം ഇടയ്ക്കു വെച്ച് നിർത്തേണ്ടി വന്ന സാഹചര്യത്തെ പരിഹസിച്ച് രാഹുൽ ഗാന്ധി. “ടെലി പ്രോംപ്റ്ററിന് പോലും ഇത്തരം നുണകൾ സഹിക്കാൻ കഴിഞ്ഞില്ല,” രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

അതേസമയം പ്രസംഗം തടസ്സപ്പെടാൻ കാരണമായി ദാവോസ് സംഘാടകരുടെ ഭാഗത്ത് നിന്നും ഉണ്ടായ തകരാറിനെയാണ് ബി.ജെ.പി പക്ഷത്ത് നിന്നുള്ള ട്വീറ്റുകൾ കുറ്റപ്പെടുത്തുന്നത്.

“സാങ്കേതിക തകരാറിൽ ആവേശം കൊള്ളുന്നവർ പ്രശ്‌നം ഡബ്ല്യുഇഎഫ്-ന്റെ ഭാഗത്താണെന്ന് തിരിച്ചറിയുന്നില്ലേ? അവർക്ക് പ്രധാനമന്ത്രിയുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല, അതിനാൽ വീണ്ടും ആരംഭിക്കാൻ അദ്ദേഹത്തോട് അഭ്യർത്ഥിച്ചു, താൻ ചെറിയ ഒരു ആമുഖം നൽകി സെഷൻ വീണ്ടും ആരംഭിക്കാം എന്ന് ക്ലോസ് ഷ്വാബ് പറഞ്ഞതിൽ നിന്ന് ഇത് വ്യക്തമാണ്…,” ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് ശലഭ് മണി ത്രിപാഠി ട്വീറ്റ് ചെയ്തു.

മറ്റ് ബിജെപി നേതാക്കളുടെ ടൈംലൈനുകളിലും സമാനമായ ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുന്ന വീഡിയോ മറ്റു ചിലർ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി മോദിയുടെ പ്രസംഗം ഇംഗ്ലീഷ് പരിഭാഷയില്ലാതെ ആണ് ആരംഭിച്ചത് എന്നാൽ കോ-ഓർഡിനേറ്റർ അദ്ദേഹത്തെ പ്രസംഗം മധ്യേ തടസ്സപ്പെടുത്തി എന്ന് വീഡിയോയിൽ പറയുന്നു. തുടർന്ന് ക്ലോസ് ഷ്വാബ് ഔദ്യോഗിക സെഷന്റെ തുടക്കം പ്രഖ്യാപിച്ചു പിന്നാലെ പ്രധാനമന്ത്രി മോദി ഇംഗ്ലീഷ് പരിഭാഷയോടെ തന്റെ പ്രസംഗം പുനരാരംഭിച്ചു.

കോവിഡ് സമയത്ത് അവശ്യ മരുന്നുകളും വാക്‌സിനുകളും വിതരണം ചെയ്തുകൊണ്ട് ഇന്ത്യ നിരവധി ജീവൻ രക്ഷിച്ചതായി അഞ്ച് ദിവസത്തെ ഓൺലൈൻ ‘ദാവോസ് അജണ്ട’ ഉച്ചകോടിയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.

ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള ഏറ്റവും നല്ല സമയമാണിതെന്ന് അദ്ദേഹം ലോക നേതാക്കളോട് പറഞ്ഞു, ലോകത്തെ “ഏറ്റവും ആകർഷകമായ” നിക്ഷേപ കേന്ദ്രമാക്കി മാറ്റാൻ രാജ്യം സ്വീകരിച്ച വിവിധ നടപടികൾ പ്രധാനമന്ത്രി വിശദീകരിച്ചു.

Read more

“ഇന്ത്യ ലോകത്തിന് ഒരു ‘പ്രതീക്ഷയുടെ പൂച്ചെണ്ട്’ വാഗ്ദാനം ചെയ്യുന്നു. അതിൽ ജനാധിപത്യത്തിലുള്ള നമ്മുടെ വിശ്വാസം ഉൾപ്പെടുന്നു; അതിൽ നമ്മുടെ സാങ്കേതികവിദ്യയും നമ്മുടെ സ്വഭാവവും കഴിവും ഉൾപ്പെടുന്നു,” പ്രധാനമന്ത്രി പറഞ്ഞു.