എപ്സ്റ്റീന്‍ ഫയലില്‍ പേര് ഉള്‍പ്പെട്ടതിന് തുടര്‍ന്ന് ആരോപണം ഉയര്‍ന്ന കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയെ പൊതിഞ്ഞുപിടിച്ചു മോദി സര്‍ക്കാര്‍. ആഭ്യന്തര അന്വേഷണത്തില്‍ ബിജെപി മന്ത്രി തെറ്റ് ചെയ്തിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണ്ടെത്തല്‍. ബിജെപി മന്ത്രിയ്‌ക്കെതിരെ വ്യാപക ആക്ഷേപങ്ങള്‍ ഉയരുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ ആഭ്യന്തര അന്വേഷണം നടത്തി ക്ലീന്‍ ചിറ്റ് നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും വ്യവസായി അനില്‍ അംബാനിയുടെ പേരും ഹര്‍ദീപ് സിങ് പുരിയുടെ പേരും എപ്സ്റ്റിന്‍ ഫയലിലുണ്ട്.
ഈ സാഹചര്യത്തിലാണ് ആഭ്യന്തര തലത്തില്‍ വിഷയം അന്വേഷിച്ചുവെന്ന് പറഞ്ഞു കേന്ദ്രസര്‍ക്കാര്‍ മന്ത്രിസഭാംഗത്തെ സംരക്ഷിക്കുന്നത്. ആഭ്യന്തര തലത്തില്‍ വിഷയം പരിശോധിച്ചതായും പുരിയുടെ വാദം വിശദമായി എടുത്തതായും സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. യാതൊരുവിധ ക്രിമിനല്‍ പ്രവൃത്തികളിലും മന്ത്രി ഏര്‍പ്പെട്ടിട്ടില്ലെന്നു പ്രാഥമിക കണ്ടെത്തലില്‍ തെളിഞ്ഞുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. എന്നാല്‍ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ഹര്‍ദീപ് സിങ് പുരി 14 തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന ആരോപണത്തില്‍ വ്യക്തത വരുത്താന്‍ കേന്ദ്രം തയ്യാറല്ല.
Read more
ഹര്‍ദീപ് സിങ് പുരിയും എപ്സ്റ്റീനും തമ്മില്‍ 2014നും 2017നും ഇടയില്‍ 62 മെയിലുകള്‍ കൈമാറിയിട്ടുണ്ട്. പുരി 32 മെയിലും എപ്സ്റ്റീന്‍ 30 മെയിലുമാണ് അയച്ചിട്ടുള്ളത്. ഇതിനു പുറമേ 2014 ജൂണ്‍ 5,6,8,9 തീയതികളിലും സെപ്റ്റംബര്‍ 19, 23, 24 തീയതികളിലും ഒക്ടോബര്‍ 9, 10 തീയതികളിലും നേരിട്ടുകണ്ടതായും ആരോപണമുണ്ട്. ഇരുവരും എന്താണ് ചര്‍ച്ച ചെയ്തതെന്ന കാര്യം പുറത്തുവിടണമെന്ന് നേരത്തേ കോണ്‍ഗ്രസ് പ്രചാരണവിഭാഗം മേധാവി പവന്‍ ഖേര ആവശ്യപ്പെട്ടിരുന്നു. പ്രായപൂര്‍ത്തിയായ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ശിക്ഷ അനുഭവിച്ച ജെഫ്രി എപ്സ്റ്റീനുമായി ശിക്ഷാ കാലഘട്ടം കഴിഞ്ഞാണ് ഹര്‍ദീപ് സിങ് പുരി കൂടിക്കാഴ്ച നടത്തിയത്. എപ്സ്റ്റീന്‍ വിഷയത്തില്‍ കേന്ദ്രമന്ത്രിയുടെ പ്രതികരണം ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി എപ്സ്റ്റീനെ കണ്ടുവെന്നാണ്. ഒരു ലൈംഗിക കുറ്റവാളിയുമായി എന്ത് ഔദ്യോഗിക കാര്യങ്ങളാണ് സംസാരിക്കാനും ചര്‍ച്ച ചെയ്യാനുമുണ്ടായതെന്ന കാര്യം വിശദീകരിക്കാന്‍ പുരിയ്ക്ക് കഴിഞ്ഞിട്ടില്ല. രാജ്യങ്ങള്‍ക്ക് ഇടയില്‍ ബ്രോക്കറായി നിന്ന് വ്യവസായം നടത്തുന്നതിന്റെ പേരിലും കുപ്രസിദ്ധനാണ് എപ്സ്റ്റീന്‍. ലോകരാജ്യങ്ങളില്‍ എപ്സ്റ്റീന്‍ ഫയലില്‍ ഉള്‍പ്പെട്ട ഉന്നതര്‍ക്ക് സ്ഥാനമാനങ്ങള്‍ രാജിവെയ്‌ക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് ബിജെപി മന്ത്രിയ്ക്ക് ചോദ്യങ്ങള്‍ പോലും നേരിടേണ്ടാത്ത അവസ്ഥയെന്നത് ശ്രദ്ധേയമാണ്.







