ക്രയോജനിക് ഘട്ടത്തിൽ പാളിച്ച; ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്-03യുടെ വിക്ഷേപണം പരാജയം

ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്-03യുടെ വിക്ഷേപണം പരാജയം. ഐ.എസ്.ആർ.ഒയാണ് വിക്ഷേപണം പരാജയപ്പെട്ട വിവരം അറിയിച്ചത്. വിക്ഷേപണത്തിന്‍റെ ആദ്യ രണ്ട് ഘട്ടവും വിജയമായിരുന്നുവെങ്കിലും മൂന്നാംഘട്ടം പരാജയമാവുകയായിരുന്നു.

ക്രയോജനിക് ഘട്ടത്തിലാണ് പാളിച്ചയുണ്ടായത്. രണ്ട് തവണ മാറ്റിവെച്ച ഉപഗ്രഹ വിക്ഷേപണമാണ് പരാജയപ്പെട്ടത്.  ജി.എസ്.എൽ.വി-എഫ് 10 റോക്കറ്റാണ് ഉപഗ്രഹവുമായി കുതിച്ചത്. ഇന്ന് പുലർച്ചെ 5.43ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്നായിരുന്നു വിക്ഷേപണം. ആദ്യത്തെ രണ്ട് ഘട്ടവും പ്രതീക്ഷിച്ചത് പോലെ മുന്നേറി. എന്നാൽ, ക്രയോജനിക് എൻജിന്‍റെ പ്രവർത്തനം നടക്കുന്ന മൂന്നാം ഘട്ടത്തിലാണ് തകരാർ സംഭവിച്ചത്. വിക്ഷേപണം പൂർണവിജയമല്ല. ചില തകരാറുകൾ ഉണ്ടായിട്ടുണ്ടെന്ന് ഐ.എസ്.ആർ.ഒ വ്യക്തമാക്കി.

2017ന് ശേഷം ഇതാദ്യമായാണ് ഇന്ത്യയുടെ വിക്ഷേപണം പാളിപ്പോവുന്നത്. ദൗത്യം പൂർത്തികരിക്കാനായില്ലെന്ന് ഇസ്രൊ ചെയർമാൻ കെ.ശിവൻ പറഞ്ഞു. റോക്കറ്റിന്റെ ക്രയോജനിക് ഘട്ടം പ്രവർത്തിച്ചില്ലെന്നാണ് ഇസ്രൊയുടെ വിശദീകരണം. ഇഒഎസ് 03 എന്ന  ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ജിഎസ്എൽവി എഫ് 10 ബഹിരാകാശത്ത് എത്തിക്കേണ്ടിയിരുന്നത്.

പ്രകൃതിദുരന്തം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവയെ കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ഇ.ഒ.എസ്-03. 2268 കിലോഗ്രാമാണ് ഭാരം. ശക്തിയേറിയ കാമറകൾ ഉപയോഗിച്ച് ഉപഗ്രഹം നിരീക്ഷണം സാദ്ധ്യമാക്കും.