'കേന്ദ്രസര്‍ക്കാരിന്റെ സഖ്യകക്ഷിയാണ് ഇഡി'; വോട്ടര്‍മാര്‍ക്ക് മുന്നില്‍ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ഭരണപക്ഷം ഇഡിയെ ആയുധമാക്കുന്നെന്ന് ഭൂപേഷ് ബാഗല്‍; 'ബിജെപി ഇതെല്ലാം നവംബര്‍ 17 വരെ ആസ്വദിക്കട്ടെ'

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഭരണകക്ഷിയുടെ തിരഞ്ഞെടുപ്പ് സഖ്യകക്ഷിയെന്ന് പരിഹസിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. ഇഡിയെ ബിജെപി ആയുധമാക്കിയിരിക്കുകയാണെന്ന് പറഞ്ഞ ഛത്തീസ്ഗഢ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കമ്മീഷനോട് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിയമവിരുദ്ധമായ മഹാദേവ് ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പ് ഉള്‍പ്പെടുന്ന അഴിമതി കേസില്‍ ഇഡിയുടെ വെളിപ്പെടുത്തലിലൂടെ ആരോപണങ്ങള്‍ നേരിടുകയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ ബാഗല്‍. വോട്ടെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് വോട്ടര്‍മാരുടെ മുന്നില്‍ തന്റെ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്നും ഭൂപേഷ് ബാഗല്‍ ആവശ്യപ്പെട്ടു.

നവംബര്‍ 17 വരെ ഇത്തരം ആരോപണ പ്രചാരണങ്ങള്‍ നടത്തി ബിജെപിയ്ക്ക് ആസ്വദിക്കാമെന്നും എന്നാല്‍ ഇതൊന്നും തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ഭൂപേഷ് ബാഗല്‍ പരിഹസിച്ചു. ബിജെപി ഒറ്റയ്ക്കല്ലല്ലോ മല്‍സരിക്കുന്നതെന്നും ഇഡിയും ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്‌മെന്റും മുഖേനെയല്ലേ അവരുടെ മല്‍സരമെന്നും ഭൂപേഷ് ബാഗല്‍ ചോദിക്കുന്നുണ്ട്.

എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കാത്തത്? ഞങ്ങള്‍, കോണ്‍ഗ്രസ് ഒരു പരാതി അയയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഞങ്ങളുടെ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയില്‍ അന്വേഷണം നടത്തണം. തിരഞ്ഞെടുപ്പ് കമ്മിഷന്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ ഇതെല്ലാം സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങളുണ്ട്. ഈ വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രദ്ധ ചെലുത്തിയേ മതിയാകൂ.

മഹാദേവ് വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ പേര് ഇഡി പുറത്തു പറഞ്ഞതോടെ വന്‍ രാഷ്ട്രീയ പ്രചാരണങ്ങളാണ് ഛത്തീസ്ഗഢില്‍ നടക്കുന്നത്. ബാഗല്‍ സര്‍ക്കാര്‍ തുടര്‍ഭരണം നേടുമെന്ന് എക്സിറ്റ് പോളുകളടക്കം പുറത്തുവന്നതിന് പിന്നാലെയാണ് ഭൂപേഷ് ബാഗലിനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന വിധത്തില്‍ ഇഡിയുടെ വാര്‍ത്ത പുറത്തുവിടല്‍. മഹാദേവ് ആപ്പ് നടത്തിപ്പുകാര്‍ ഭൂപേഷ് ബാഗേലിന് 508 കോടി രൂപ കൊടുത്തുവെന്ന് സംശയിക്കുന്നുവെന്നാണ് ഇഡി വെളിപ്പെടുത്തിയത്. അഞ്ച് കോടി രൂപയുമായി അറസ്റ്റിലായ ആള്‍ പണം ‘ബാഗല്‍’ എന്ന രാഷ്ട്രീയക്കാരന് നല്‍കണമെന്ന് പറഞ്ഞാതായാണ് അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തിയത്

ഭൂപേഷ് ബാഗല്‍ ആരോപണം നിഷേധിച്ചതിന് പിന്നാലെ ആപ്പിന്റെ ‘യഥാര്‍ത്ഥ’ ഉടമയാണെന്ന് അവകാശപ്പെടുന്ന പ്രതികളിലൊരാളായ ശുഭം സോണി ഒരു വീഡിയോ പുറത്തുവിട്ടതും ബിജെപി പ്രചരണത്തിന് ഉപയോഗിച്ചിപുന്നു. ബാഗേലിന്റെ ഉപദേശപ്രകാരമാണ് താന്‍ ദുബായിലേക്ക് മാറിയതെന്നും മുഖ്യമന്ത്രിക്ക് 508 കോടി രൂപ നല്‍കിയെന്നും സോണി ഈ വീഡിയോയില്‍ പറഞ്ഞിരുന്നു. ഇഡിയുടെ ആരോപണങ്ങളും വീഡിയോയും പുറത്തുവന്നത് ഛത്തീസ്ഗഢില്‍ വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണെന്നത് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഈ വീഡിയോ എന്തിന്, എങ്ങനെ വന്നു എന്നതില്‍ ദുരൂഹതയില്ലേ എന്ന് ചോദിച്ച ഭൂപേഷ് ബാഗല്‍ തെരഞ്ഞെടുപ്പിന് മുമ്പ് ഇത്തരമൊരു പ്രസ്താവന ഇഡി നടത്തിയത് ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ വേണ്ടിയാണെന്ന് മനസ്സിലാക്കാനും പ്രയാസമില്ലെന്ന് പറയുന്നു. എന്നാല്‍ ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും നവംബര്‍ 17 വരെ ബിജെപി ഇത്തരം പ്രചാരണങ്ങള്‍ ആസ്വദിക്കട്ടേയെന്നും ബാഗല്‍ പറഞ്ഞു. ഛത്തീസ്ഗഢില്‍ നവംബര്‍ 7ന് ആണ് ഒന്നാംഘട്ട വോട്ടെടുപ്പ്, നവെബര്‍ 17ന് രണ്ടാംഘട്ട വോട്ടെടുപ്പും.